ഇസ്‌താംബൂൾ: ഭൂചലനത്തിന്റെ ഞെട്ടൽ മാറാതെ തുർക്കി. തുർക്കിയിലും അയൽ രാജ്യമായ സിറിയൻ അതിർത്തി മേഖലയിലും ഉണ്ടായ അതിശക്‌തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 7,900 കടന്നു. തുർക്കിയിൽ 5900 പേരും സിറിയയിൽ 1900 പേരും മരിച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന കണക്ക്. 20,000 പേർ മരിച്ചിട്ടുണ്ടാകാം എന്നാണ് ലോകാരോഗ്യ സംഘടന അറിയിക്കുന്നത്.
അതേസമയം, ഭൂകമ്പ ബാധിത മേഖലകളായ 10 പ്രവിശ്യകളിൽ മൂന്ന് മാസം അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തുർക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാനാണ് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചത്. സ്‌ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അതിനിടെ, അടിയന്തിര സഹായവുമായി ഇന്ത്യ ഉൾപ്പടെയുള്ള ലോകരാജ്യങ്ങൾ തുർക്കിയിലും സിറിയയിലും എത്തിയിട്ടുണ്ട്. ഇന്ത്യയുടെ കരസേന, ദേശീയ ദുരന്ത നിവാരണ സേനാ സംഘങ്ങൾ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇന്നലെ തുർക്കിയിലും സിറിയയിലും എത്തിയത്.
അതേസമയം, കനത്ത മഞ്ഞും ജലം ഐസ് പാളികളായി മാറുന്ന താപനിലയിലേക്ക് അന്തരീക്ഷം മാറുന്നതും മഴയും രക്ഷാപ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന് യൂനിസെഫ് വ്യക്‌തമാക്കി. ഇപ്പോഴും നിരവധി പേരാണ് കെട്ടിടങ്ങൾക്ക് ഉള്ളിൽ കുടുങ്ങിക്കിടക്കുന്നത്. ദുരന്തത്തിൽ ആയിരത്തോളം വീടുകൾ തകർന്ന് വീണിരിക്കുമെന്ന് അന്താരാഷ്‌ട്ര സംഘടനയായ യൂനിസെഫ് ഔദ്യോഗിക പ്രസ്‌താവനയിൽ അറിയിച്ചു. പതിനായിരത്തോളം കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. 20,000 ത്തിലധികം പേർക്ക് പരിക്കേറ്റു.സമയത്തിനെതിരായ പോരാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
12 മണിക്കൂറിനിടെ രണ്ടു ഭൂചലങ്ങളാണ് തുർക്കിയെയും സിറിയൻ മേഖലകളെയും പിടിച്ചു കുലുക്കിയത്. നൂറുവർഷത്തിനിടെ തുർക്കിയിൽ ഉണ്ടാകുന്ന ഏറ്റവും വിനാശകാരിയായ ഭൂചലനമാണിതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. തുർക്കി, സിറിയ ഭൂചലനം 23 ദശലക്ഷം ബാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ.
Most Read: ബിജെപി മഹിളാ മോർച്ച നേതാവ്; വിക്‌ടോറിയ ഗൗരി ഇനി മുതൽ ജഡ്‌ജി