ന്യൂഡെൽഹി: നിക്ഷിപ്‌ത താൽപര്യക്കാർ ഇന്ത്യൻ നീതിന്യായ വ്യവസ്‌ഥയെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ജൂഡീഷ്യറി ഭീഷണിയിലാണെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകർ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡിന് കത്ത് നൽകി.
മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മന്നൻ കുമാർ മിശ്ര, ആദിഷ് അഗർവാൾ, ചേതൻ മിത്തൽ, പിങ്കി ആനന്ദ്, സ്വരൂപമ ചതുർവേദി, ഹിതേഷ് ജയ്ൻ, ഉജ്വല പവാർ എന്നിവർ ഉൾപ്പടെ 600ലേറെ അഭിഭാഷകർ ചേർന്നാണ് കത്ത് നൽകിയിരിക്കുന്നത്.
രാഷ്‌ട്രീയ താൽപര്യം മുൻനിർത്തിയും കോടതികൾക്കെതിരെ അടിസ്‌ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചും കോടതി നടപടിക്രമങ്ങളെ അട്ടിമറിക്കാനും തീരുമാനങ്ങളിൽ സ്വാധീനം ചെലുത്താനും ഒരുവിഭാഗം ശ്രമിക്കുന്നുവെന്നാണ് കത്തിലെ പ്രധാന ആരോപണം. എന്നാൽ, കത്തിൽ ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് കൃത്യമായി വ്യക്‌തമാക്കിയിട്ടില്ല.
ഇന്ത്യൻ നീതിന്യായ വ്യവസ്‌ഥയെ കടുത്ത സമ്മർദ്ദത്തിലാക്കാൻ വ്യാപക ശ്രമങ്ങൾ നടക്കുന്നുണ്ട്. കോടതികളുടെ ഐക്യത്തിനും വിശ്വാസ്യതയ്‌ക്കും അന്തസിനും നേർക്ക് കടന്നാക്രമണം നടക്കുകയാണ്. രാഷ്‌ട്രീയ താൽപര്യം മുൻനിർത്തി ഒരുവിഭാഗം നീതിന്യായ വ്യവസ്‌ഥയുടെ അന്തസ് കെടുത്താൻ ശ്രമിക്കുകയാണെന്നും, ഇക്കൂട്ടത്തിൽ ചില അഭിഭാഷകർ ഉൾപ്പെട്ടിട്ടുണ്ടെന്നും അഭിഭാഷകർ കത്തിൽ തുറന്ന് പറഞ്ഞിട്ടുണ്ട്.
കത്തിൽ പറയുന്നത്
‘ജൂഡീഷ്യറി ഭീഷണിയിൽ- രാഷ്‌ട്രീയ, ഔദ്യോഗിക സമ്മർദ്ദങ്ങളിൽ നിന്ന് ജൂഡീഷ്യറിയെ രക്ഷിക്കുക’ എന്ന പേരിലാണ് അഭിഭാഷകർ കത്ത് നൽകിയത്. രാഷ്‌ട്രീയക്കാർ ഉൾപ്പെട്ട അഴിമതി കേസുകളിലാണ് ഇത്തരത്തിൽ സമ്മർദ്ദവും സ്വാധീനവും ഉണ്ടാകുന്നത്.
കോടതിയുടെ അന്തസ് കെടുത്തുന്ന തരത്തിൽ ആസൂത്രിത പ്രചാരണങ്ങൾ നടത്തുകയാണ്. സമകാലീന കോടതി നടപടികളിൽ ജനങ്ങളുടെ ആത്‌മവിശ്വാസം കെടുത്തുന്ന രീതിയിൽ ഒരടിസ്‌ഥാനവുമില്ലാത്ത ‘പണ്ടൊരു സുവർണ കാലമുണ്ടായിരുന്നു’ എന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടത്തുന്നത്.
ചില രാഷ്‌ട്രീയ നേട്ടങ്ങൾക്കായി കോടതി വിധികളെ അട്ടിമറിക്കാനും കോടതികളെ അപകീർത്തിപ്പെടുത്താനുമുള്ള മനഃപൂർവമായ പ്രസ്‌താവനകൾ മാത്രമാണിതെന്നും കത്തിൽ പറയുന്നു. ചില അഭിഭാഷകർ രാഷ്‌ട്രീയക്കാർക്ക് വേണ്ടി നിലകൊള്ളുകയും രാത്രി മാദ്ധ്യമങ്ങളിലൂടെ ന്യായാധിപൻമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. നിയമ വാഴ്‌ച ഇല്ലാത്ത ചില രാജ്യങ്ങളിലേത് പോലുള്ള നിലവാരത്തിലേക്ക് പോലും ചിലർ താഴ്ന്ന് പ്രവർത്തിക്കുന്നുവെന്നും കത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്.
ചില കേസുകൾ പ്രത്യേക ജഡ്‌ജിമാരുടെ ബെഞ്ചിന് മുന്നിൽ എത്തിക്കാനുള്ള ‘ബെഞ്ച് ഫിക്‌സിംഗ്’ നടക്കുന്നുവെന്ന ആരോപണവും അഭിഭാഷകർ കത്തിലൂടെ ഉന്നയിച്ചിട്ടുണ്ട്. ഇത് കോടതിയെ നിന്ദിക്കുന്നത് തുല്യമാണെന്നും കോടതികളുടെ അന്തസിനും ബഹുമാനത്തിനും നേർക്കുള്ള കടന്നാക്രമണമാണെന്നും കത്തിൽ പറയുന്നുണ്ട്.
Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും