തിരുവനന്തപുരം: സംസ്‌ഥാനത്ത് വേനൽച്ചൂട് കുതിച്ചുയരുകയാണ്, അതോടൊപ്പം തന്നെ ഉഷ്‌ണതരംഗ ജാഗ്രതയും. പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട് തുടരുകയാണ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ താപനില മുന്നറിയിപ്പുണ്ട്.
സാധാരണയെക്കാൾ മൂന്ന് മുതൽ അഞ്ചു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കുമെന്നും ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്‌ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉഷ്‌ണതരംഗ സാധ്യത കണക്കിലെടുത്ത് മേയ് ആറുവരെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം നൽകി.
ഉഷ്‌ണതരംഗ സാധ്യത വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനം. വിദ്യാർഥികൾക്ക് അവധിക്കാല ക്‌ളാസുകൾ 11 മണിമുതൽ മൂന്ന് മണിവരെ ഒഴിവാക്കാൻ നിർദ്ദേശം നൽകി. പുറം വിനോദങ്ങൾക്കും ജോലികൾക്കും ഈ മണിക്കൂറുകളിൽ വിലക്ക് ഉണ്ട്.
പോലീസ്, അഗ്‌നിശമന രക്ഷാസേന, മറ്റു സേനാവിഭാഗങ്ങൾ, എൻസിസി, എസ്‌പിസി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കും. ആസ്ബസ്‌റ്റോസ്, ടീൻ ഷീറ്റുകൾ മേൽക്കൂരയായിട്ടുള്ള തൊഴിലിടങ്ങൾ പകൽ സമയം അടച്ചിടണം. ഇവ മേൽക്കൂരയായുള്ള വീടുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾ ഉൾപ്പടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാനാവശ്യമായ സൗകര്യങ്ങൾ ജില്ലാ ഭരണകൂടം ഒരുക്കണം.
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ- നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ തീപിടിത്ത സാധ്യതയുള്ള ഇടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തി സുരക്ഷാ മുൻകരുതൽ സ്വീകരിക്കണം. ആശുപത്രികളുടെയും പ്രധാന സർക്കാർ സ്‌ഥാപനങ്ങളുടെയും ഫയർ ഓഡിറ്റ് സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ചു പെട്ടെന്ന് തന്നെ ചെയ്യണം.
കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ വനം വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. കലാ-കായിക മൽസരങ്ങളോ പരിപാടികളോ പകൽ 11 മുതൽ മൂന്നുവരെ നടത്തരുത്. നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
Most Read| നിയമപാലകരെന്ന വ്യാജേന പണം തട്ടൽ; ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പ്