കോഴിക്കോട്: ജില്ലയിലെ പയ്യോളിയിൽ പിതാവിനെയും രണ്ട് പെൺമക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് കുറ്റിയിൽ പീടികയ്‌ക്ക് സമീപം പുതിയോട്ടിൽ സുമേഷ് (42), മക്കളായ ഗോപിക (15), ജ്യോതിക (10) എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടികൾ വീടിനകത്ത് വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലായിരുന്നു.
വീടിന് അടുത്തുള്ള റെയിൽവേ ട്രാക്കിലാണ് സുമേഷിന്റെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടികൾക്ക് വിഷം നൽകിയ ശേഷം സുരേഷ് ആത്‍മഹത്യ ചെയ്‌തതാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സംഭവ സ്‌ഥലത്തെത്തി പരിശോധന നടത്തുകയാണ്. സുമേഷിന്റെ ഭാര്യ നാല് വർഷം മുൻപ് കൊവിഡ് ബാധിച്ചു മരിച്ചിരുന്നു. വിദേശത്തായിരുന്ന സുമേഷ് ഭാര്യയുടെ മരണശേഷം തിരിച്ചു പോയിരുന്നില്ല.
ഇന്ന് രാവിലെ എട്ടോടെയാണ് സുമേഷിനെ ട്രെയിൻ ഇടിച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്. സുമേഷിന്റെ മരണവിവരം അറിയിക്കാൻ നാട്ടുകാർ വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. എന്നാൽ, വീടിനുള്ളിൽ ഫാൻ ഉൾപ്പടെ പ്രവർത്തിക്കുന്നുണ്ടായിരുന്നു. തുടർന്ന് വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്‌റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടത്തിനായി കൊണ്ടുപോകും.
Most Read| ഇത് ഇന്ത്യക്കാരി പശു; ബ്രസീലിൽ വിറ്റ വില കേട്ടാൽ ഞെട്ടും!