ഹൈദരാബാദ്: തിരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ തെലങ്കാനയിൽ കേസെടുത്തു. സംസ്‌ഥാന കോൺഗ്രസ് ഘടകം പരാതി നൽകിയതിനെത്തുടർന്നാണ് പോലീസ് കേസെടുത്തത്.
മെയ് ഒന്നിന് ബിജെപി റാലിക്കിടെ അമിത് ഷായ്‌ക്കൊപ്പം വേദിയിൽ കുറച്ച് കുട്ടികളെ കണ്ടതായി തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) വൈസ് പ്രസിഡണ്ട് നിരഞ്‌ജൻ റെഡ്ഡി സംസ്‌ഥാനചീഫ് ഇലക്‌ടറൽ ഓഫീസർക്ക് നൽകിയ പരാതിയിൽ ആരോപിച്ചു.
റാലിക്കിടെ ഒരു കുട്ടി ബിജെപി ചിഹ്‌നം കയ്യിൽ പിടിച്ചിരിക്കുന്നത് കണ്ടത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ (എംസിസി) ലംഘനമാണെന്ന് നിരഞ്‌ജൻ റെഡ്ഡി പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമായ മെയ് 13നാണ് ഹൈദരാബാദിൽ വോട്ടെടുപ്പ്.
“കുട്ടികളുടെ സേവനങ്ങളോ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിലോ പ്രവർത്തനങ്ങളിലോ അവരുടെ പങ്കാളിത്തമോ ഉണ്ടാവരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തിടെ രാഷ്‌ട്രീയ പാർട്ടികൾക്ക് നിർദ്ദേശം നൽകിയിരുന്നു.“ തെലങ്കാന സിഇഒക്ക് റെഡ്ഡി അയച്ച ഇമെയിലിൽ പറഞ്ഞു.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർ നിരഞ്‌ജൻ റെഡ്ഡിയുടെ പരാതി ഹൈദരാബാദ് പോലീസിന് വസ്‌തുതതാപരമായ അന്വേഷണത്തിനായി കൈമാറി. തുടർന്ന് വ്യാഴാഴ്‌ച അമിത് ഷായ്‌ക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്യുകയായിരുന്നു.
MOST READ | നവജാത ശിശുവിനെ കൊന്ന സംഭവം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം