കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ചിത്രീകരണത്തിന് അനുമതി നൽകിയ സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് വിശദീകരണം തേടി. ആരോഗ്യവകുപ്പ് ഡയറക്‌ടറോടാണ് വിശദീകരണം തേടിയത്. അതിനിടെ, ആരോഗ്യവകുപ്പ് ഡയറക്‌ടറാണ് ഇന്നലെയും ഇന്നും ഷൂട്ടിങ്ങിന് അനുമതി നൽകിയതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
സംഭവം വിവാദമായതോടെ ഷൂട്ടിങ് നിർത്തി. പണമടച്ച് അനുമതി വാങ്ങിയാണ് ഷൂട്ടിങ് നടത്തിയതെന്നാണ് സിനിമാ നിർമാതാക്കളുടെ സംഘടന പറയുന്നത്. രണ്ടു ദിവസത്തെ ഷൂട്ടിങ്ങിന് 10,000 രൂപ വെച്ച് അടച്ചു. ആശുപത്രി പ്രവർത്തനം തടസപ്പെടുത്തുകയോ രോഗികളെ ശല്യപ്പെടുത്തുകയോ ചെയ്‌തിട്ടില്ലെന്നും സംഘടന വ്യക്‌തമാക്കി.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ ഏഴ് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വികെ ബീനാകുമാരി ആവശ്യപ്പെട്ടു. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് നിർദ്ദേശം നൽകിയത്.
അത്യാഹിത വിഭാഗത്തിലെ രോഗികളെ ബുദ്ധിമുട്ടിലാക്കിയുള്ള ‘പൈങ്കിളി’ സിനിമയുടെ ചിത്രീകരണം ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് തുടങ്ങിയത്. അഭിനേതാക്കൾ ഉൾപ്പടെ അമ്പതോളം പേർ അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്നു. ഡോക്‌ടർമാർ പരിശോധന തുടരുന്നതിനിടയിലും ചിത്രീകരണം നടന്നുവെന്നാണ് വിവരം. പരിമിതമായ സ്‌ഥലമാണ് അത്യാഹിത വിഭാഗത്തിലുള്ളത്. അത്യാസന്ന നിലയിലുള്ള രോഗിയുമായി എത്തിയയാൾക്ക് അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കാൻ സാധിച്ചില്ലെന്നും ആരോപണമുണ്ട്.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!