ന്യൂഡെൽഹി: വസന്ത് വിഹാറിൽ കെട്ടിടനിർമാണം നടക്കുന്ന സ്‌ഥലത്ത് അപകടത്തിൽപ്പെട്ട മൂന്ന് തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം പുറത്തെടുത്തു. ചെളിയിൽ പൂണ്ടുപോയ രണ്ടുപേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. സന്തോഷ് കുമാർ യാദവിന്റെ (19) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെയായിരുന്നു അപകടം.
ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അഗ്‌നിശമ സേനയ്‌ക്ക് വിവരം ലഭിച്ചത്. സന്തോഷ് കുമാറിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്‌ഥിരീകരിക്കുക ആയിരുന്നു. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ അടിത്തറ തകരുകയായിരുന്നു. ചെളിയിലും വെള്ളത്തിലും പുതഞ്ഞാണ് തൊഴിലാളികളെ കാണാതായത്. ദേശീയ ദുരന്തനിവാരണ സേനയുടെ പോലീസും അഗ്‌നിശമന സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
അതേസമയം, കനത്ത മഴയെത്തുടർന്നുള്ള വെള്ളക്കെട്ടിലും ഗതാഗത കുരുക്കിലും ഡെൽഹി സ്‌തംഭിച്ചിരിക്കുകയാണ്. മിക്കയിടങ്ങളിലും വെള്ളം കയറി പുറത്തിറങ്ങാൻ കഴിയാത്ത സ്‌ഥിതിയാണ്. അപകടങ്ങൾ ഒഴിവാക്കാൻ വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്. അതിനിടെ, ഗ്രേറ്റർ നോയിഡയിൽ നിർമാണത്തിലിരിക്കുന്ന മതിൽ തകർന്ന് മൂന്ന് കുട്ടികൾ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു.
സുർജാപുരിൽ വെള്ളിയാഴ്‌ച വൈകിട്ടായിരുന്നു അപകടം. കനത്ത മഴയെ തുടർന്ന് മതിലിന്റെ അസ്ഥിവാരം ക്ഷയിച്ചതാണ് അപകടകാരണം. ഖോഡ്‌ന കലൻ സ്വദേശിയായ സാഗിർ എന്നയാളുടെ വീട്ടിലായിരുന്നു അപകടം. അഹദ്, അൽഫിയ, ആദിൽ എന്നിവരാണ് മരിച്ചത്.
Most Read| ഐഎസ്ആർഒ ചാരക്കേസ്; സിബിഐ കുറ്റപത്രം കോടതി അംഗീകരിച്ചു- പ്രതികൾക്ക് സമൻസ്