സ്‌ത്രീകൾക്ക് ചെയ്യാൻ പറ്റാത്തതായി ഒരു ജോലിയും നമ്മുടെ നാട്ടിലില്ലെന്ന് തെളിയിക്കുകയാണ് മൈസൂർ സ്വദേശിനിയായ നീലമ്മ. കഴിഞ്ഞ 20 വർഷമായി നീലമ്മ ജോലി ചെയ്യുന്നത് സെമിത്തേരിയിലാണ്. ഒരു സ്‌ത്രീ ഇങ്ങനത്തെ ജോലി ഒക്കെ ചെയ്യുമോ എന്നാകും ഏവരുടെയും ചോദ്യം അല്ലെ? ഒരിക്കലും സ്‌ത്രീകൾക്കത് പറ്റില്ല എന്നാണ് പൊതുവെയുള്ള ധാരണ.
എന്നാൽ, ഈ ധാരണകളെയെല്ലാം പൊളിച്ചു കൊണ്ട് നീലമ്മ ഇന്നും ആ ജോലി ചെയ്യുന്നുണ്ട്. മൈസൂരിലെ വിദ്യാരണ്യപുരം ലിങ്കായത്ത് സെമിത്തേരിയിലാണ് കഴിഞ്ഞ 20 വർഷമായി നീലമ്മ ജോലി ചെയ്യുന്നതും കഴിയുന്നതും. സ്‌ത്രീകൾ ഈ മേഖലയിലേക്ക് വരില്ല എന്നൊരു ധാരണ ഉള്ളതുകൊണ്ടുതന്നെ നീലമ്മ പലർക്കും അമ്പരപ്പാണ്.
ഭർത്താവ് മരിച്ചതിന് ശേഷം ജീവിതത്തിൽ ഒറ്റപ്പെട്ട് പോയതോടെണ് നീലമ്മ ഭർത്താവിനെ അടക്കിയ ആ സെമിത്തേരിയിൽ തന്നെ കഴിയാൻ തീരുമാനിക്കുന്നത്. സാധാരണയായി പുരുഷൻമാർ ചെയ്യുന്ന ജോലികളായ ശവക്കുഴി കുഴിക്കുക, മരണാന്തര ചടങ്ങുകൾക്ക് എത്തുന്നവരെ സഹായിക്കുക തുടങ്ങിയ എല്ലാ ജോലികളും അവിടെ നീലമ്മയാണ് ചെയ്യുന്നത്.
പ്രദേശത്തെ എല്ലാവർക്കും നീലമ്മയോട് വലിയ ബഹുമാനവും സ്‌നേഹവുമാണ്. മൃതദേഹം സംസ്‌കരിക്കാനെത്തുന്ന ആരോടും നീലമ്മ ഒരു പ്രത്യേക തുക പറഞ്ഞു വാങ്ങാറില്ല. പകരം അവർ എന്താണോ നൽകുന്നത് അത് സന്തോഷത്തോടെ ഏറ്റുവാങ്ങുകയാണ് ചെയ്യാറുള്ളത്. അഞ്ച് ഏക്കർ വരുന്ന സെമിത്തേരി നോക്കി നടത്താൻ മകൻ ബസവരാജേന്ദ്ര പ്രസാദും നീലമ്മയെ സഹായിക്കാറുണ്ട്.
2005ൽ തനിക്ക് ഒരു കുഴി കുഴിക്കുന്നതിന് 200 രൂപയാണ് കിട്ടിയിരുന്നതെന്ന് നീലമ്മ പറയുന്നു. ഇന്ന് 1000 രൂപ തരുന്നുണ്ട്. നാട്ടിലുള്ളവരുടെ സ്‌നേഹവും അടപ്പവും കാണുമ്പോൾ അതിയായ സന്തോഷമുണ്ടെന്നും നീലമ്മ പറയുന്നു. അമ്മയ്‌ക്ക് കിട്ടുന്ന സ്‌ഥാനത്തിനും ആദരവിനുമെല്ലാം വലിയ അഭിമാനം തോന്നുന്നുവെന്ന് മകൻ ബസവരാജേന്ദ്ര പ്രസാദും പറയുന്നു.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ