നാഗർകോവിൽ: ചെന്നൈ- എഗ്‌മോർ- നാഗർകോവിൽ വന്ദേഭാരത് ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരം. 742 കിലോമീറ്റർ ദൂരം എട്ട് മണിക്കൂർ 50 മിനിറ്റ് കൊണ്ട് വന്ദേഭാരത് പിന്നിട്ടു. ചെന്നൈ എഗ്‌മോറിൽ നിന്ന് പുലർച്ചെ അഞ്ചിന് പുറപ്പെട്ട ട്രെയിൻ ഉച്ചയ്‌ക്ക് 1.50ന് നാഗർകോവിൽ ജങ്ഷനിൽ എത്തി. മടക്ക ട്രെയിൻ 2.20ന് തിരിച്ചു രാത്രി 11.15ന് ചെന്നൈയിൽ എത്തി.
എട്ട് കോച്ചുകളുള്ള വന്ദേഭാരതാണ് പരീക്ഷണ ഓട്ടത്തിന് ഉപയോഗിച്ചത്. വന്ദേഭാരത് ആഴ്‌ചയിൽ ആറുദിവസം സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് പരീക്ഷണ ഓട്ടം നടത്തിയത്. തിരുവനന്തപുരം ഡിവിഷൻ സീനിയർ ഓപ്പറേഷൻസ് മാനേജർ എ വിജുവിൻ, ഉദ്യോഗസ്‌ഥരായ എസ് ഹരീഷ്, ബിജു നാരായണൻ, പാർഥസാരഥി, മുത്തുകുമാർ തുടങ്ങിയവർ ട്രെയിനിൽ ഉണ്ടായിരുന്നു. പരീക്ഷണ ഓട്ടം തൃപ്‌തികരമായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
വന്ദേഭാരതിന്റെ ഉൽഘാടനം പ്രധാനമന്ത്രിയുടെ തീയതി ലഭിച്ചാൽ ഉടൻ ഉണ്ടാകുമെന്നാണ് സൂചന. തിരുവനന്തപുരത്ത് നിന്ന് 12.05നുള്ള ബെംഗളൂരു- കന്യാകുമാരി ഐലൻഡ് എക്‌സ്‌പ്രസ് നാഗർകോവിൽ- ചെന്നൈ വന്ദേഭാരതിന് കണക്‌ഷനാകും. ഐലൻഡ് ഉച്ചയ്‌ക്ക് 1.50ന് നാഗർകോവിലിൽ എത്തും. 2.20നാണ് വന്ദേഭാരത് പുറപ്പെടുക.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ