കാസർഗോഡ്: ഗൂഗിൾ മാപ്പ് നോക്കി റോഡാണെന്ന ധാരണയിൽ തോട്ടിലൂടെ കാറോടിച്ച യുവാക്കൾ അപകടത്തിൽപ്പെട്ടു. മഴവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയി. കാഞ്ഞങ്ങാട് അമ്പലത്തറ സ്വദേശികളായ രണ്ടുപേരെ അഗ്‌നിരക്ഷാ സേനയും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. പാണ്ടി വനത്തിന് മധ്യേ ഇന്ന് പുലർച്ചെ 5.15ന് പള്ളഞ്ചി പാലത്തിലാണ് സംഭവം.
അമ്പലത്തറ മുനമ്പം ഹൗസിൽ എം അബ്‌ദുൽ റഷീദ് (35), ബന്ധുവായ ഏഴാം മൈൽ അഞ്ചില്ലത്ത് ഹൗസിൽ എ തഷ്‌രിഫ് (36) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ബേത്തൂർപ്പാറ- പാണ്ടി റോഡിലാണ് പള്ളഞ്ചി പാലം. കർണാടക ഉപ്പിനങ്ങടിയിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ഇരുവരും. ഗൂഗിൾ മാപ്പ് നോക്കിയാണ് ഇവർ യാത്ര ചെയ്‌തത്. റാഷിദ് ആണ് കാർ ഓടിച്ചിരുന്നത്.
പുലർച്ചെ ഇരുട്ട് ആയതിനാൽ ഇവിടെ ചാലും പാലവും ഉള്ളതായി ഇവർ തിരിച്ചറിഞ്ഞില്ല. റോഡിലൂടെ വെള്ളം ഒഴുകുന്നതായി കരുതി കാർ ഇറക്കിയപ്പോൾ ചാലിലേക്ക് പതിക്കുകയായിരുന്നു. കാർ 150 മീറ്ററോളം ഒഴുകിപ്പോയ ശേഷം പുഴവഞ്ചിയിൽ തട്ടി നിന്നതാണ് ഇരുവർക്കും രക്ഷയായത്. ഈ സമയം കാറിന്റെ ഗ്ളാസ് താഴ്‌ത്തി രണ്ടുപേരും പുറത്ത് കടക്കുകയും ചാലിന്റെ നടുവിലുള്ള കുറ്റിച്ചെടികളിൽ പിടിച്ചു നിൽക്കുകയുമായിരുന്നു.
കൈയിലുണ്ടായിരുന്ന ഫോൺ എടുത്ത് ബന്ധുക്കളെ വിവരം അറിയിക്കുകയും ലൊക്കേഷൻ അയച്ചു കൊടുക്കുകയും ചെയ്‌തു. ബന്ധുക്കൾ വിവരം പോലീസിനും അഗ്‌നിരക്ഷാ സേനക്കും കൈമാറി. ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷം ഇരുവരെയും രക്ഷപ്പെടുത്തി. അരകിലോമീറ്ററോളം അകലെയാണ് കാർ കണ്ടെത്തിയത്.
ഉയരം കുറഞ്ഞ കൈവരികളില്ലാത്ത ഈ പാലം മഴക്കാലത്ത് കവിഞ്ഞൊഴുകുന്നത് പതിവാണ്. ഇതിന്റെ 500 മീറ്റർ മാറി നാല് വർഷം മുൻപ് ഉയരം കൂടിയ പുതിയ പാലം നിർമിച്ചിരുന്നു. പക്ഷേ, ഗൂഗിൾ മാപ്പിൽ പഴയ പാലം തന്നെയാണ് കാണിക്കുന്നത്. ഇതാണ് രണ്ടുപേരെയും അപകടത്തിൽ ചാടിച്ചത്.
Most Read| പാർലമെന്റിന്റെ സംയുക്‌ത സമ്മേളനം ഇന്ന്; രാഷ്‍ട്രപതി അഭിസംബോധന ചെയ്യും