കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നടപടികളുടെ ഭാഗമായി കെകെ രമ എംഎൽഎയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്‌ഥലം മാറ്റി. കൊളവല്ലൂർ സ്‌റ്റേഷനിലെ എഎസ്ഐ ശ്രീജിത്തിനെയാണ് വയനാട്ടിലേക്ക് സ്‌ഥലം മാറ്റിയത്. ടിപി കേസിലെ പ്രതിയായ ട്രൗസർ മനോജിന് ശിക്ഷായിളവ് നൽകാനാണ് രമയുടെ മൊഴിയെടുത്തത്.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇക്കാര്യം കഴിഞ്ഞ ദിവസം നിയമസഭയിൽ ഉന്നയിച്ചിരുന്നു. കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള തീരുമാനം രാഷ്‌ട്രീയ വിവാദമായതോടെ, പ്രതികളെ ശിക്ഷായിളവിനുള്ള ശുപാർശയിൽ ഉൾപ്പെടുത്തി പോലീസ് റിപ്പോർട് തേടിയ ജയിൽ ഉദ്യോഗസ്‌ഥരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടിരുന്നു.
കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോ.സൂപ്രണ്ട് കെഎസ് ശ്രീജിത്ത്, അസി. സൂപ്രണ്ട് ഗ്രേഡ്1 ബി.ജി അരുൺ, അസി. പ്രിസൺ ഓഫീസർ ഒവി രഘുനാഥ് എന്നിവരെയാണ് അന്വേഷണ വിധേയരായി സസ്‌പെൻഡ് ചെയ്‌തത്.
ടിപി കൊലക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകുന്നുവെന്നത് അഭ്യൂഹമാണെന്ന് സ്‌പീക്കർ ഉൾപ്പടെ പറഞ്ഞ ശേഷവും ട്രൗസർ മനോജിന് വേണ്ടി പോലീസ് കെകെ രമയുടെ മൊഴിയെടുത്തത് എന്തിനാണെന്ന് വിഡി സതീശൻ നിയമസഭയിൽ ചോദിച്ചിരുന്നു. ഗൂഡാലോചനയ്‌ക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണോയെന്നും ഹോം സെക്രട്ടറിക്ക് മീതെ പറക്കുന്ന പരുന്ത് ആരാണെന്നും സതീശൻ ചോദിച്ചിരുന്നു.
Most Read| ‘ഈ കളി ചരിത്രം, ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അഭിമാനം’; പ്രധാനമന്ത്രി