കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കവുമായി സർക്കാർ. ഹെക്കോടതി വിധി മറികടന്ന് പ്രതികളായ ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവർക്ക് ശിക്ഷായിളവ് നൽകി വിട്ടയക്കാനാണ് സർക്കാർ നീക്കം നടത്തുന്നത്. ശിക്ഷായിളവ് സംബന്ധിച്ച് പോലീസിനോട് പ്രതികളുടെ റിപ്പോർട് ആവശ്യപ്പെടുന്ന കണ്ണൂർ ജയിൽ സൂപ്രണ്ടിന്റെ കത്ത് പുറത്തായി.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചതിന് പിന്നാലെയാണ് ജയിൽ സൂപ്രണ്ടിന്റെ നടപടി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറോടാണ് സൂപ്രണ്ട് റിപ്പോർട് ആവശ്യപ്പെട്ടത്. 2022ലെ സർക്കാർ ഉത്തരവ് പ്രകാരം മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള പ്രാഥമിക ആലോചനയുണ്ടെന്നും അതിനാൽ ഇവരെക്കുറിച്ചു അന്വേഷണം ആവശ്യമുണ്ടെന്നും ജൂൺ 13ന് അയച്ചിരിക്കുന്ന കത്തിൽ പറയുന്നു.
ഈ പ്രതികളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഇവരുടെ കുറ്റകൃത്യത്തിന് ഇരയായവരുണ്ടെങ്കിൽ അവരോടും അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട് നൽകാനും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ശിക്ഷായിളവ് ഇല്ലാതെ ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീൽ തള്ളിയായിരുന്നു ശിക്ഷ വർധിപ്പിച്ചത്. ഇതിനിടെയാണ് പ്രതികളെ വിട്ടയക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് വരുന്നത്.
20 വർഷം വരെ പ്രതികൾക്ക് ശിക്ഷായിളവ് പാടില്ലെന്നായിരുന്നു ഹൈക്കോടതി വിധി. അതിനിടെ, ഈ മാസം ടിപി കേസ് പ്രതികളായ മനോജ്, മുഹമ്മദ് ഷാഫി, സിനോജ്, സിജിത്ത്, രജീഷ് എന്നിവർക്ക് പരോൾ അനുവദിച്ചിരുന്നു. അതേസമയം, സർക്കാർ പ്രതികൾക്ക് ഇപ്പോഴും സഹായം നൽകിയിരുന്നെന്ന് ടിപി ചന്ദ്രശേഖറിന്റെ ഭാര്യ കെകെ രമ എംഎൽഎ പ്രതികരിച്ചു.
പ്രതികൾക്ക് വഴിവിട്ട് പരോൾ നൽകാനും ജയിലിൽ ഫോൺ ഉപയോഗിക്കാനും വേണ്ട എല്ലാ സൗകര്യങ്ങളും നൽകാൻ സർക്കാർ ശ്രദ്ധിച്ചിരുന്നു. പ്രതികളുടെ കൂടെയാണ് സർക്കാരെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. കോടതിയലക്ഷ്യമാണിത്, ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും കെകെ രമ പ്രതികരിച്ചു.
Most Read| ഈ മാസം 25 മുതൽ നടത്താനിരുന്ന സിഎസ്ഐആർ നെറ്റ് പരീക്ഷ മാറ്റിവെച്ചു