കണ്ണൂർ: ഹൈക്കോടതി വിധിക്കെതിരെ ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചു. ഒന്ന് മുതൽ എട്ടുവരെയുള്ള പ്രതികളാണ് ശിക്ഷായിളവ് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ഇതിൽ ആദ്യ ആറ് പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവർ ഇരട്ട ജീവപര്യന്തത്തിന് വിധിക്കപ്പെട്ടവരാണ്.
12 വർഷമായി ജയിലിലാണെന്നും ശിക്ഷായിളവ് നൽകി ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം. കേസിൽ ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവും കെകെ കൃഷ്‌ണനും ശിക്ഷായിളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നെങ്കിലും ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാൻ സർക്കാർ നീക്കം വലിയ വിവാദമായതിന് പിന്നാലെയാണ് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചത്. ഹെക്കോടതി വിധി മറികടന്ന് പ്രതികളായ ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവർക്ക് ശിക്ഷായിളവ് നൽകി വിട്ടയക്കാനാണ് നീക്കം നടത്തിയിരുന്നത്.
ശിക്ഷായിളവ് പോലീസിനോട് പ്രതികളുടെ റിപ്പോർട് ആവശ്യപ്പെടുന്ന കണ്ണൂർ ജയിൽ സൂപ്രണ്ടിന്റെ കത്ത് പുറത്തായിരുന്നു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറോടാണ് സൂപ്രണ്ട് റിപ്പോർട് ആവശ്യപ്പെട്ടത്. അതിനിടെ, പ്രതികളെ ശിക്ഷായിളവിനുള്ള ശുപാർശയിൽ ഉൾപ്പെടുത്തി പോലീസ് റിപ്പോർട് തേടിയ ജയിൽ ഉദ്യോഗസ്‌ഥരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു.
കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോ.സൂപ്രണ്ട് കെഎസ് ശ്രീജിത്ത്, അസി. സൂപ്രണ്ട് ഗ്രേഡ്1 ബി.ജി അരുൺ, അസി. പ്രിസൺ ഓഫീസർ ഒവി രഘുനാഥ് എന്നിവരെയാണ് അന്വേഷണ വിധേയരായി സസ്‌പെൻഡ് ചെയ്‌തത്. മുഖ്യമന്ത്രി പിണറായി വിജയനാണ് സസ്‌പെൻഷൻ ഉത്തരവിറക്കിയത്.
Most Read| ഇനി പോക്കറ്റ് കാലിയാകും; മൊബൈൽ നിരക്ക് വർധിപ്പിച്ച് ജിയോ