അട്ടപ്പാടിയിലെ ആദിവാസി അമ്മമാരുടെ കുടനിർമാണ സംരംഭമായ ‘കാർത്തുമ്പി’ ഇന്ന് ദേശീയ തലത്തിൽ വരെ ശ്രദ്ധ നേടിയിരിക്കുകയാണ്. പൂർണമായി ആദിവാസി സ്‌ത്രീകളുടെ നേതൃത്വത്തിൽ നടത്തിവരുന്ന ഈ സംരംഭത്തിന്, കഷ്‌ടപ്പാടിന്റെയും അതിജീവനത്തിന്റെയും കഥകളാണ് പറയാനുള്ളത്. ഇന്ന് ഊരിന് പ്രതീക്ഷയേൽകുന്ന നിലയിലേക്ക് ഈ സംരംഭം വളർന്നിരിക്കുകയാണ്.
അട്ടപ്പാടിയിൽ പോഷകാഹാരക്കുറവ് കാരണം നവജാത ശിശുക്കളുടെ തുടർച്ചയായ മരണം നടക്കുമ്പോഴാണ് ഊരുകൾ കേന്ദ്രീകരിച്ച് ഊരുതല മൂലധനമെന്ന ആശയത്തോടെ 2014ൽ ‘കാർത്തുമ്പി’ കുടനിർമാണം ആദിവാസി കൂട്ടായ്‌മയായ ‘തമ്പ്’ ആരംഭിച്ചത്. 50ഓളം പേർക്ക് പരിശീലനം നൽകിയായിരുന്നു തുടക്കം. മൂലധനത്തിനായി ദുബായിൽ നിന്നാണ് ധനസമാഹരണം നടത്തിയത്.
ആറുമാസം കഴിഞ്ഞപ്പോൾ ഈ തുക തിരികെ നൽകാൻ സംരംഭത്തിനായി. 2017ൽ മന്ത്രി എകെ ബാലൻ 16 ലക്ഷം രൂപ ഈ സ്‌ത്രീ സംരംഭകർക്ക് അനുവദിച്ചിരുന്നു. ഈ മൂലധനത്തിലാണ് ഇപ്പോൾ കാർത്തുമ്പി സംരംഭം പ്രവർത്തിക്കുന്നത്. 13 ഊരുകളിലാണ് കുടകളുടെ നിർമാണമുള്ളത്. ടെക്‌നോപാർക്ക്, ഇൻഫോ പാർക്ക് തുടങ്ങിയ സ്‌ഥലങ്ങളിലുള്ള ഓർഡറുകളാണ് ലഭിക്കുന്നത്.
കൊവിഡിന് ശേഷമുള്ള വിപണിമാന്ദ്യം തിരിച്ചടിയായെങ്കിലും അതിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണിവർ. ഒരാൾ പ്രതിദിനം 12 മുതൽ 15 കുടകൾ വരെയാണിപ്പോൾ നിർമിക്കുന്നത്. ഒരു കുട നിർമിച്ചാൽ 30 രൂപ ലഭിക്കും. ഇങ്ങനെ പ്രതിദിനം 450 രൂപ സമ്പാദിക്കുന്ന 750 കുടുംബങ്ങളാണ് ഈ പദ്ധതിയുടെ ജീവനാഡി.
ആധുനിക രീതിയിൽ കുടനിർമാണത്തിന് സഹായം ലഭിച്ചാൽ 11,153 ആദിവാസി കുടുംബങ്ങൾക്ക് സ്‌ഥിരവരുമാനം ഉണ്ടാകും. ഇതിനുള്ള സഹായം ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഇതിനിടയിൽ, പ്രധാനമന്ത്രിയുടെ അഭിനന്ദനമെത്തിയതിന്റെ ആഹ്ളാദത്തിലും അഭിമാനത്തിലുമാണ് ഈ അമ്മമാർ. മൻ കി ബാതിലാണ് തമ്പിലെ ആദിവാസി അമ്മമാരുടെ സംരംഭത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചത്.
മാതൃകാപരമായ സംരംഭമാണ് അട്ടപ്പാടിയിലെ ആദിവാസി സ്‌ത്രീകൾ നടത്തുന്നത്. ഇത് സ്‌ത്രീ ശാക്‌തീകരണത്തിന്റെ മാതൃകയാണ്. പൂർണമായി ആദിവാസി സ്‌ത്രീകളുടെ നേതൃത്വത്തിലാണ് ഈ സംരംഭം. നിലവാരമുള്ള മനോഹരമായ കുടകളാണ് കാർത്തുമ്പി കുടകളെന്നും പ്രധാനമന്ത്രി പറഞ്ഞു.
Health Read| എന്നുമുള്ള ചായയും കാപ്പി കുടിയും നിർത്തിക്കോ! ജാഗ്രത വേണമെന്ന് ഐസിഎംആർ