തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമയെ കാറിനുള്ളിൽ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കേസിലെ രണ്ടാംപ്രതി സുനിൽ കുമാറാണ് അറസ്‌റ്റിലായത്. ദീപുവിനെ കഴുത്തറുത്ത് കൊന്ന അമ്പിളിയുടെ സുഹൃത്താണ് സുനിൽ. ഇയാൾ കഴിഞ്ഞ മൂന്ന് ദിവസമായി ഒളിവിലായിരുന്നു.
പാറശാലയിലും നെയ്യാറ്റിൻകരയിലും സർജിക്കൽ മെഡിക്കൽ സ്‌ഥാപനം നടത്തുന്ന സുനിലാണ് ദീപുവിനെ കൊല്ലാനുള്ള ആയുധങ്ങൾ അമ്പിളിക്ക് വാങ്ങി നൽകിയതെന്നാണ് പോലീസ് നിഗമനം. കൊലപാതകത്തിനായി അമ്പിളിയെ കളിയിക്കാവിളയിൽ കൊണ്ടുവിട്ടതും സുനിലാണ്. ഇയാളുടെ കാർ കന്യാകുമാരിക്ക് സമീപം കുലശേഖരത്ത് നിന്നും പോലീസ് കണ്ടെത്തിയിരുന്നു.
ഇന്നലെ രാത്രിയോടെയാണ് പാറശാലയിൽ നിന്ന് സുനിൽ കുമാറിനെ പോലീസ് പിടികൂടിയത്. മണ്ണുമാന്തി യന്ത്രം വാങ്ങാൻ പത്ത് ലക്ഷം രൂപയുമായി തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലേക്ക് കാറിൽ പോയ ക്രഷർ ഉടമയായ മലയിൻകീഴ് സ്വദേശി ദീപുവിനെയാണ് (46) കളിയിക്കാവിളയിൽ കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടത്.
സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. വഴിയരികിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ നിന്ന് ഒരാൾ ഇറങ്ങിപ്പോകുന്ന ദൃശ്യമാണ് പരിശോധനയിൽ കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപ നഷ്‌ടപ്പെട്ടിരുന്നു. ദീപുവുമായി അടുപ്പമുള്ളയാളാണ് കാറിൽ സഞ്ചരിച്ചതെന്ന് പോലീസിന് തെളിവ് ലഭിച്ചിരുന്നു. അടുപ്പക്കാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്.
Most Read| ഐപിസിയും സിആർപിസിയും ഇനിയില്ല; രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ