സോൾ: രണ്ടു ദിവസം നീളുന്ന സന്ദർശനത്തിനായി ഉത്തരകൊറിയയിൽ എത്തിയ റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിന് ഗംഭീര സ്വീകരണം. 24 വർഷത്തിന് ശേഷമാണ് ഒരു റഷ്യൻ ഭരണത്തലവൻ ഉത്തരകൊറിയയിൽ എത്തുന്നത്. സൈന്യത്തിന്റെ ഗാർഡ് ഓഫ് ഹോണർ നൽകിയാണ് കിം ജോങ് ഉൻ പുടിനെ സ്വീകരിച്ചത്.
റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവിനും വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിനും ഉപപ്രധാനമന്ത്രി അലക്‌സാണ്ടർ നൊവാക്കിനുമൊപ്പമാണ് പുടിൻ ഉത്തരകൊറിയൻ തലസ്‌ഥാനമായ പ്യോങ്യാങിൽ എത്തിയത്. ഉത്തരകൊറിയൻ പ്രസിഡണ്ട് കിം ജോങ് ഉന്നുമായി പുടിൻ കൂടിക്കാഴ്‌ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്യും.
പാശ്‌ചാത്യ ലോകത്തോടുള്ള ഇരുനേതാക്കളുടെയും സമീപനത്തിന്റെ പശ്‌ചാത്തലത്തിൽ പുടിന്റെ സന്ദർശനത്തെ ആശങ്കയോടെയാണ് ലോകം നോക്കിക്കാണുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആയുധകൈമാറ്റത്തെ യുഎസും ദക്ഷിണ കൊറിയയും ഉൾപ്പടെയുള്ളവർ വിമർശിച്ചിരുന്നു. എന്നാൽ, ആയുധകൈമാറ്റം നടന്നിട്ടില്ലെന്ന നിലപാടാണ് ഇരുരാജ്യങ്ങളും സ്വീകരിച്ചത്.
ഉത്തരകൊറിയയുമായി ആയുധക്കരാറിൽ ഉൾപ്പെടാൻ യുഎന്നിന്റെ വിലക്കുള്ളതാണ്. 2023 സെപ്‌തംബറിൽ കിം റഷ്യൻ സന്ദർശനം നടത്തിയിരുന്നു. റഷ്യയുടെ സൈനിക സാങ്കേതിക വിദ്യയും ആണവ മുങ്ങിക്കപ്പലും ലക്ഷ്യമിട്ടായിരുന്നു കിമ്മിന്റെ സന്ദർശനം. യുക്രൈനിൽ റഷ്യക്ക് ലഭ്യതക്കുറവുള്ള പടക്കോപ്പുകൾ ഉത്തരകൊറിയ പകരം നൽകുമെന്നും അന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കിമ്മിന്റെ റഷ്യൻ സന്ദർശനം പാശ്‌ചാത്യ രാജ്യങ്ങളെ അസ്വസ്‌ഥമാക്കിയിരുന്നു.
യുക്രൈൻ അധിനിവേശത്തിന് ശേഷം വിരളമായാണ് പുടിൻ വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നത്. കൊവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് ഒരു ലോകനേതാവിന് ഉത്തരകൊറിയയും ആതിഥ്യമരുളുന്നത്. 2000 ജൂലൈയിലാണ് പുടിൻ ഇതിന് മുൻപ് തലസ്‌ഥാനമായ പ്യോങ്യാങ് സന്ദർശിച്ചത്. റഷ്യൻ പ്രസിഡണ്ടായി പുടിൻ ആദ്യമായി അധികാരത്തിലേറിയ വർഷമായിരുന്നു അത്.
Most Read| ഇനി ‘കോളനി’യില്ല; ചരിത്ര ഉത്തരവിറക്കി മന്ത്രി കെ. രാധാകൃഷ്‌ണൻ പടിയിറങ്ങി