തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂളുകൾ പൊതുജനങ്ങൾക്ക് ഏറെ സഹായകരമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ സ്‌ഥാപനങ്ങളെക്കാൾ കുറഞ്ഞ നിരക്കായിരിക്കും ഈടാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡ്രൈവിങ് സ്‌കൂളുകളുടെ സംസ്‌ഥാനതല ഉൽഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹെവി വാഹനങ്ങളുടെ പരിശീലനത്തിന് 9000 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 3500 രൂപയുമാണ് ഫീസ്. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് കുറഞ്ഞ നിരക്കിലും ഈ വിഭാഗത്തിലെ വിദ്യാർഥികൾക്ക് സൗജന്യമായും പരിശീലനം നൽകും. ഇത് സംബന്ധിച്ച് റിപ്പോർട് സമർപ്പിക്കാൻ അതാത് വകുപ്പ് ഡയറക്‌ടർമാർക്ക് റിപ്പോർട് നൽകി.
തിരുവനന്തപുരത്ത് കെഎസ്ആർടിസിയുടെ ആനയറ സ്‌റ്റേഷന് സമീപത്താണ് പഠനത്തിനായി ട്രാക്ക് ഒരുക്കിയിരിക്കുന്നത്. അട്ടക്കുളങ്ങരയിലുള്ള കെഎസ്ആർടിസി സ്‌റ്റാഫ് ട്രെയിനിങ് കോളേജിൽ തിയറി ക്ളാസ് നടക്കും. കേന്ദ്ര ഉപരിതല മന്ത്രാലയം നിഷ്‌കർഷിക്കുന്ന അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളുടെ രീതിയാണ് സ്വീകരിച്ചിട്ടുള്ളത്.
കെഎസ്ആർടിസിയുടെ ഉടമസ്‌ഥതയിലുള്ള ഗ്രൗണ്ടുകൾ ഇതിനായി ഉപയോഗിക്കും. കെഎസ്ആർടിസി ഡ്രൈവർമാർക്ക് പരിശീലനം നൽകിയിരുന്നവരെയാണ് ഇത്തരം കേന്ദ്രങ്ങളിൽ പരിശീലകരായി നിയോഗിക്കുന്നത്. സ്‌ത്രീകൾക്ക് വനിതാ പരിശീലകർ ഉണ്ടാകും. ഹെവി പരിശീലനത്തിന് ഒഴികെ മറ്റെല്ലാ വിഭാഗത്തിനും പുതിയ വാഹനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഫീസ് നിരക്ക്
ഹെവി ഡ്രൈവിങ് പരിശീലനത്തിനും കാർ ഡ്രൈവിങ് പഠിക്കാനും 9000 രൂപയാണ് ഫീസ്. ഇരുചക്ര വാഹനങ്ങൾക്ക് 3500 രൂപയാണ് ഫീസ്. കാറും ഇരുചക്ര വാഹനവും ചേർത്ത് 11,000 രൂപയുടെ പാക്കേജുമുണ്ട്. ഗിയർ ഉള്ളതിനും ഇല്ലാത്തതിനും ഒരു നിരക്കാണ്.
Most Read| ചെന്നൈ- നാഗർകോവിൽ വന്ദേഭാരത് പരീക്ഷണ ഓട്ടം വിജയകരം; ഉൽഘാടനം ഉടൻ