ആഗ്രഹിച്ച സ്‌കൂളിൽ തന്നെ പ്ളസ് വണ്ണിന് സീറ്റ് ലഭിച്ച സന്തോഷത്തിലാണ് അർജുൻ കൃഷ്‌ണയിപ്പോൾ. പേരാമ്പ്ര ഹയർ സെക്കണ്ടറി സ്‌കൂളിൽ സയൻസ് വിഷയത്തിലാണ് അർജുന് ഇന്ന് അഡ്‌മിഷൻ ലഭിച്ചത്. പത്താം ക്‌ളാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ളസ് നേടിയിട്ടും ജില്ലയിലെ ഒരു സ്‌കൂളിൽ പോലും സീറ്റ് കിട്ടാതിരുന്ന അർജുന്റെ സങ്കടകരമായ ജീവിതകഥ കഴിഞ്ഞ ദിവസമാണ് മാദ്ധ്യമങ്ങളിൽ നിറഞ്ഞത്.
വാർത്ത കണ്ട് നിരവധിപ്പേർ അർജുനെ ബന്ധപ്പെട്ടിരുന്നു. എന്നാൽ, നേരത്തെ അർജുന്റെ വിവരമറിഞ്ഞ പേരാമ്പ്ര സ്‌കൂൾ മാനേജ്‌മെന്റ് അർജുന് സീറ്റ് നൽകാമെന്ന് അറിയിക്കുകയായിരുന്നു. മാനേജ്‌മെന്റ് ക്വാട്ടയിലാണ് സീറ്റെങ്കിലും അർജുന് സൗജന്യമായാണ് പഠനം. പേരാമ്പ്ര സ്‌കൂളിൽ ബയോളജി സയൻസിൽ പഠിക്കാനായിരുന്നു അർജുന് താൽപര്യം. അപേക്ഷ നൽകിയ 11 സ്‌കൂളിൽ ഒന്നാമത്തെ ഓപ്ഷൻ പേരാമ്പ്ര സ്‌കൂളായിരുന്നു.
ഒടുവിൽ ആഗ്രഹിച്ച സ്‌കൂളിൽ ആഗ്രഹിച്ച വിഷയത്തിൽ തന്നെ അർജുന് അഡ്‌മിഷൻ ലഭിച്ചു. ഇന്നലെ വൈകിട്ട് സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ അർജുൻ കൃഷ്‌ണയുടെ വീട്ടിലെത്തി സീറ്റ് നൽകാമെന്ന് അറിയിക്കുകയായിരുന്നു. രണ്ടു വർഷത്തെ പഠനച്ചിലവ് മുഴുവനായും വഹിക്കാമെന്നും മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു. തുടർന്ന് ഇന്ന് രാവിലെ അർജുൻ സ്‌കൂളിലെത്തി അഡ്‌മിഷൻ എടുക്കുകയായിരുന്നു.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര നടുവത്തൂർ ആച്ചേരിക്കുന്നത്ത് ബിജുവിന്റെ മകനാണ് അർജുൻ കൃഷ്‌ണ. അഞ്ചുസെന്റ് ഭൂമിയിൽ ടാർപോളിൻ വലിച്ചുകെട്ടിയ കൂരയിൽ നിന്നാണ് അർജുൻ പഠിച്ചു ഉന്നത വിജയം നേടിയത്. ട്യൂഷനോ മറ്റാരുടെയെങ്കിലും സഹായമോ ഒന്നും തന്നെ ഇല്ലാതെയാണ് അർജുൻ പഠിച്ചത്. കൂലിപ്പണിക്കാരനായ അച്ഛൻ ബിജുവിന് അർജുനെ ട്യൂഷന് വിടാൻ മാത്രം സാമ്പത്തികശേഷി ഉണ്ടായിരുന്നില്ല.
കീഴരിയൂർ നടുവത്തൂർ ശ്രീവാസുദേവ ആശ്രമ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നാണ് അർജുൻ പത്താം ക്ളാസ് ജയിച്ചത്. എല്ലാ വിഷയങ്ങൾക്കും എ പ്ളസ് ലഭിച്ചതിനാൽ ആഗ്രഹിച്ച സ്‌കൂളിൽ അഡ്‌മിഷൻ ലഭിക്കുമെന്നായിരുന്നു അർജുന്റെ പ്രതീക്ഷ. എന്നാൽ, സംഭവിച്ചത് മറിച്ചായിരുന്നു. അപേക്ഷിച്ച ഒരു സ്‌കൂളിലും സീറ്റ് ലഭിക്കാതെ വന്നതോടെ അർജുൻ ഏറെ സങ്കടത്തിലായിരുന്നു. പക്ഷേ, ആ സങ്കടമൊക്കെ ഇപ്പോൾ മാറി. ആഗ്രഹിച്ച സ്‌കൂളിൽ സീറ്റ് കിട്ടിയതിന്റെ ഹാപ്പിയിലാണ് അർജുൻ.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ