പട്‌ന: ബിഹാറിൽ നിതീഷ് കുമാർ സർക്കാരിന് തിരിച്ചടി. ദളിതർക്കും പിന്നാക്ക വിഭാഗക്കാർക്കും ആദിവാസികൾക്കുമുള്ള സംവരണം 50ൽ നിന്ന് 65 ശതമാനമാക്കി ഉയർത്താനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി.
2023 നവംബറിൽ സർക്കാർ കൊണ്ടുവന്ന തീരുമാനത്തെ എതിർത്തുകൊണ്ട് സമർപ്പിച്ച ഹരജികളിലാണ് ചീഫ് ജസ്‌റ്റിസ് കെ വിനോദ് ചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നാക്ക വിഭാഗക്കാരുടെ ജനസംഖ്യ സംബന്ധിച്ച പുതിയ കണക്കുകളുടെ അടിസ്‌ഥാനത്തിലാണ് സംവരണം വർധിപ്പിച്ചത്. എന്നാൽ, ഇത് ആർട്ടിക്കിൾ 14, 16, 20 എന്നിവയുടെ ലംഘനമാണെന്ന് കാണിച്ചു സമർപ്പിച്ച ഹരജികളിലാണ് കോടതി വിധി.
പുതിയ സർവേ പ്രകാരം, ബീഹാറിലെ ജനസംഖ്യയുടെ 36 ശതമാനം അതിപിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. 21.12% പിന്നാക്ക വിഭാഗത്തിൽനിന്നുള്ളവരും 19.7% പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരാണെന്നും സെൻസസ് റിപ്പോർട്ടിൽ പറയുന്നു. ബീഹാറിൽ 81.99% ഹിന്ദുക്കളാണ്. 17.70 ശതമാനം മുസ്‌ലിം ജനസംഖ്യ.
19.65% പട്ടികവർഗം, 14 ശതമാനം യാദവ വിഭാഗം, 3% മുസാഫർ വിഭാഗം, 3.65% ബ്രാഹ്‌മണർ, 0.05% ക്രിസ്‌ത്യാനികൾ, 0.01% സിഖ് വിശ്വാസികൾ, 0.08% ബുദ്ധമത വിശ്വാസികൾ, മറ്റു മതവിശ്വാസികൾ എല്ലാവരും കൂടി 0.12%, കുഷ്വാഹ 4.27%, കുർമി 2.87%, എന്നിങ്ങനെയാണ് സെൻസസ് റിപ്പോർട്ടിലെ വിവരങ്ങൾ. ആകെ 38 ജില്ലകളുള്ള ബീഹാറിലെ ജനസംഖ്യ 12.70 കോടിയാണ്. അതിപിന്നാക്ക, മറ്റു പിന്നാക്ക വിഭാഗങ്ങളിൽപ്പെടുന്നവർ ആകെ ബീഹാർ ജനസംഖ്യയുടെ 63 ശതമാനം വരും.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്