കൊച്ചി: സ്‌കൂട്ടറിൽ നിന്ന് മാലിന്യപ്പൊതി റോഡരികിൽ ഉപേക്ഷിച്ച പഞ്ചായത്ത് അംഗത്തിനെതിരെ നടപടിയുമായി ഹൈക്കോടതിയും. മാലിന്യം റോഡരികിൽ തട്ടിയ പഞ്ചായത്ത് അംഗത്തിനെതിരെ എന്ത് നടപടിയെടുത്തെന്ന് അറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി.
മൂവാറ്റുപുഴ താലൂക്കിലെ മഞ്ഞള്ളൂർ പഞ്ചായത്ത് 13ആം വാർഡ് അംഗവും സിപിഎം നേതാവുമായ പിഎം സുധാകരനാണ് റോഡരികിൽ മാലിന്യം വലിച്ചെറിഞ്ഞത്. ഇയാൾ വഴിയരികിലേക്ക് മാലിന്യം തട്ടുന്ന വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്‌റ്റിസുമാരായ ബെച്ചു കുര്യൻ തോമസ്, പി ഗോപിനാഥ് എന്നിവരുടെ ബെഞ്ച് സുധാകരന്റെ വിഷയം പരാമർശിച്ചത്.
സ്‌കൂട്ടറിലെത്തിയ സുധാകരൻ ആവോലി പഞ്ചായത്ത് പരിധിയിൽ ആളൊഴിഞ്ഞ സ്‌ഥലത്ത് എത്തിയപ്പോൾ വാഹനത്തിൽ സൂക്ഷിച്ചിരുന്ന മാലിന്യം കാലുകൊണ്ട് തട്ടി റോഡരികിൽ നിക്ഷേപിക്കുകയായിരുന്നു. ഈ രംഗങ്ങൾ സഹിതം പ്രദേശവാസികൾ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി. പ്രതിഷേധം ശക്‌തമായതോടെ 1000 രൂപ പിഴയടച്ചു തലയൂരി. പഞ്ചായത്തിൽ മാലിന്യം തള്ളുന്നതിന് 10,000 രൂപയാണ് പിഴയെങ്കിലും ചെറിയ തുക പിഴയടപ്പിച്ച വിഷയത്തിലും പ്രതിഷേധം ഉയർന്നിരുന്നു.
പഞ്ചായത്ത് അംഗം എന്ന നിലയിൽ സമൂഹത്തിന് മാതൃകയാകേണ്ട ആൾ തന്നെയാണ് സാമൂഹിക വിരുദ്ധരെ പോലെ പൊതുസ്‌ഥലത്ത് മാലിന്യം തള്ളിയതെന്ന് ആക്ഷേപം ഉയർന്നു. ഈ സാഹചര്യത്തിൽ സുധാകരനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് യൂത്ത് കോൺഗ്രസ് പരാതിയും നൽകിയിരുന്നു.
Most Read| വിലകൂടിയ മരുന്നുകൾ സീറോ പ്രോഫിറ്റായി രോഗികൾക്ക്; നിർണായക ഇടപെടൽ