ന്യൂഡെൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് റദ്ദാക്കിയ പരീക്ഷകൾ വീണ്ടും നടത്താൻ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ). കോളേജ് അധ്യാപന യോഗ്യതാ പരീക്ഷ യുജിസി നെറ്റ് ഓഗസ്‌റ്റ് 21നും സെപ്‌തംബർ നാലിനും ഇടയിലും, ജോയിന്റ് സിഎസ്‌ഐആർ-യുജിസി നെറ്റ് പരീക്ഷ ജൂലൈ 25-27 തീയതികളിലും നടത്താനാണ് തീരുമാനം.
അഖിലേന്ത്യ ആയുഷ് പിജി എൻട്രൻസ് പരീക്ഷ ജൂലൈ ആറിനും നടക്കും. ഈ മാസം 25 മുതൽ 27 വരെ നടത്താൻ നിശ്‌ചയിച്ചിരുന്ന സിഎസ്ഐആർ നെറ്റ് പരീക്ഷ നീട്ടിവെച്ചതായി എൻടിഎ അറിയിച്ചിരുന്നു. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളും പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട അടിസ്‌ഥാന സൗകര്യ വിഷയങ്ങളും പരിഗണിച്ചുള്ള തീരുമാനമെന്നായിരുന്നു വിശദീകരണം.
ജൂൺ 18ന് നടന്ന യുജിസി നെറ്റ് പരീക്ഷ ചോദ്യക്കടലാസ് ചോർന്നതിനെ തുടർന്നും 12ന് നടന്ന നാഷണൽ കോമൺ എൻട്രൻസ് ടെസ്‌റ്റ് (എൻസിഇടി) സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്നുമാണ് റദ്ദാക്കിയത്. രാജ്യത്തെ 1205 കേന്ദ്രങ്ങളിൽ നടന്ന യുജിസി നെറ്റ് പരീക്ഷ 11.21 ലക്ഷം പേരാണ് എഴുതിയത്.
അതിനിടെ, നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന കേസിൽ രണ്ടുപേരുടെ അറസ്‌റ്റ് കൂടി സിബിഐ രേഖപ്പെടുത്തി. ജാർഖണ്ഡിൽ പരീക്ഷ നടന്ന ഹസാരിബാഗ് കേന്ദ്രത്തിലെ പ്രിൻസിപ്പൽ എഹ്‌സനുൽ ഹഖ്, വൈസ് പ്രിൻസിപ്പൽ ഇംതിയാസ് ആലം എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തത്. മേയ് അഞ്ചിന് നടത്തിയ പ്രവേശന പരീക്ഷയുടെ നടത്തിപ്പ് ചുമതലയുള്ള ആളായിരുന്നു എഹ്‌സനുൽ ഹഖ്.
ഈ സ്‌കൂളിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നതെന്നും അതുമായി ബന്ധപ്പെട്ടാണ് അറസ്‌റ്റെന്നും സിബിഐ ഉദ്യോഗസ്‌ഥർ അറിയിച്ചു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വ്യാഴാഴ്‌ച പട്‌നയിൽ നിന്ന് രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തിരുന്നു. പട്‌ന സ്വദേശികളായ മനീഷ് കുമാർ, അശുതോഷ് എന്നിവരാണ് അറസ്‌റ്റിലായത്.
Most Read| കരുവന്നൂർ കേസ്; സിപിഎമ്മിനെ പ്രതിചേർത്തു- സ്വത്തുക്കൾ കണ്ടുകെട്ടി