ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡെൽഹിയിൽ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ഉൾപ്പടെ സംഘർഷത്തിൽ പരിക്കേറ്റു. ഡെൽഹി ജന്തർമന്ദിറിലെ പ്രതിഷേധത്തിനിടെ ഉണ്ടായ ലാത്തി ചാർജിലാണ് രാഹുലിന് പരിക്കേറ്റത്.
പാർലമെന്റ് മാർച്ച് എന്ന നിലയ്‌ക്കായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയത്. നീറ്റ് ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാണ് ആവശ്യം. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസ് നേതൃത്വം നൽകിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. പോലീസ് സ്‌ഥാപിച്ച ബാരിക്കേഡുകൾ മാറ്റി പ്രതിഷേധിക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ലാത്തി വീശുകയായിരുന്നു.
യാതൊരു പ്രകോപനവും ഇല്ലാതെയാണ് പോലീസ് ലാത്തിച്ചാർജ് നടത്തിയതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. നിരവധി പേർക്ക് ലാത്തി ചാർജിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അതിനിടെ, എൻടിഎ ആസ്‌ഥാനത്തേക്ക് എൻഎസ്‌യുഐ നടത്തിയ പ്രതിഷേധവും സംഘർഷത്തിൽ കലാശിച്ചു. ഓഫീസ് ഉപരോധിക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി.
ഇതിനിടെ, കേസിൽ ഇടനിലക്കാർക്ക് സഹായം നൽകിയതിന് രണ്ടുപേരെ സിബിഐ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. പട്‌ന സ്വദേശികളായ മനീഷ് കുമാർ, അശുതോഷ് എന്നിവരാണ് അറസ്‌റ്റിലായത്. കേസ് സിബിഐ ഏറ്റെടുത്ത ശേഷമുള്ള ആദ്യത്തെ അറസ്‌റ്റാണിത്.
ചോദ്യപേപ്പർ ചോർത്തിക്കിട്ടാൻ പണം നൽകിയ വിദ്യാർഥികളെ മനീഷ് കുമാർ തന്റെ കാറിൽ ഒഴിഞ്ഞ സ്‌കൂൾ കെട്ടിടത്തിൽ എത്തിച്ചെന്നും അവിടെ വെച്ചാണ് ചോദ്യപേപ്പർ ഇവർക്ക് ലഭിച്ചതെന്നുമാണ് സിബിഐ വൃത്തങ്ങൾ പറയുന്നത്. ചോദ്യപേപ്പർ അനുസരിച്ചുള്ള ഉത്തരങ്ങൾ പഠിക്കാൻ വിദ്യാർഥികൾക്ക് സ്വന്തം വീട് താവളമാക്കി വിട്ടുനൽകിയതാണ് അശുതോഷിന്റെ പേരിലുള്ള കുറ്റം. ഇരുവരെയും ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം സിബിഐ അറസ്‌റ്റ് രേഖപ്പെടുത്തിയത്.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതിക