ന്യൂഡെൽഹി: നീറ്റ് ക്രമക്കേടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി. കുറ്റാരോപിതർ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നാണ് ഹരജിക്കാരുടെ വാദം. ഡെൽഹി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്‌ഥരെ നാല് സംഘങ്ങളായി തിരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
എൻടിഎയിലെ ചില ഉദ്യോഗസ്‌ഥർ അടക്കമുള്ളവർക്ക് സിബിഐ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകും. ചോദ്യപേപ്പർ ചോർച്ചയിൽ പങ്കാളിയായ ഒരു അധ്യാപകനെ സിബിഐ കസ്‌റ്റഡിയിൽ എടുത്തതായും വിവരമുണ്ട്. അതിനിടെ, പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാൻ കേന്ദ്രം നിയോഗിച്ച സമിതിയുടെ ആദ്യ യോഗം ഇന്ന് ഡെൽഹിയിൽ ചേരും. ഐഎസ്ആർഒ മുൻ ചെയർമാൻ കെ രാധാകൃഷ്‌ണനാണ് സമിതിയുടെ ചെയർമാൻ.
അതിനിടെ, ബിഹാറിലെ സാമ്പത്തിക കുറ്റകൃത്യ യൂണിറ്റ് (ഇഒയു) കണ്ടെടുത്ത ചോദ്യപേപ്പർ പകർപ്പിന്റെ കത്തിക്കരിഞ്ഞ അവശിഷ്‌ടങ്ങളിലുള്ള 68 ചോദ്യങ്ങൾ നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പറിലേത് തന്നെയെന്ന് കണ്ടെത്തി. ശനിയാഴ്‌ച വിദ്യാഭ്യാസ മന്ത്രാലയത്തിന് ലഭിച്ച ഇഒയു റിപ്പോർട്ടിൽ, അറസ്‌റ്റിലായ ഉദ്യോഗാർഥികൾ താമസിച്ചിരുന്ന വീട്ടിൽ നിന്ന് കണ്ടെടുത്ത കത്തിച്ച ചോദ്യപേപ്പറിന്റെ അവശിഷ്‌ടങ്ങളിൽ നിന്ന് ഒരു സ്‌കൂളിന്റെ പരീക്ഷാ കേന്ദ്ര കോഡും കണ്ടെത്തിയതായി വ്യക്‌തമാക്കുന്നു.
ജാർഖണ്ഡിലെ ഹസാരിബാഗിലെ സ്വകാര്യ സ്‌കൂളായ ഒയാസിസ് സ്‌കൂളിലേക്കുള്ള ചോദ്യപേപ്പറുകളായിരുന്നു ഇത്. കണ്ടെടുത്ത അവശിഷ്‌ടങ്ങൾ ഫൊറൻസിക് പരിശോധനക്ക് വിധേയമാക്കും. ബിഹാർ പോലീസാണ് സിബിഐക്ക് നിർണായക വിവരം കൈമാറിയത്.
Most Read| പൊതുസ്‌ഥലത്തെ യുഎസ്ബി ഫോൺ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുത്; മുന്നറിയിപ്പ്