ന്യൂഡെൽഹി: ലോക്‌സഭാ ഡെപ്യൂട്ടി സ്‌പീക്കർ സ്‌ഥാനവും എൻഡിഎക്ക് തന്നെയെന്ന് റിപ്പോർട്. കീഴ്‌വഴക്കമനുസരിച്ച് ഡെപ്യൂട്ടി സ്‌പീക്കർ സ്‌ഥാനം പ്രതിപക്ഷത്തിനാണ് നൽകാറുള്ളത്. എന്നാൽ, എൻഡിഎ ഘടകകക്ഷികളിൽ ആർക്കെങ്കിലും പദവി നൽകാനാണ് ബിജെപി നീക്കം നടത്തുന്നത്.
ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ ഒഴിവാക്കി സഭയെ പൂർണ നിയന്ത്രണത്തിലാക്കാനുള്ള എൻഡിഎയുടെ നീക്കമാണിതെന്നാണ് വിലയിരുത്തൽ. ഡെപ്യൂട്ടി സ്‌പീക്കറെ ഉടൻ പ്രഖ്യാപിക്കുമെന്നും ബിജെപി വൃത്തങ്ങൾ അറിയിച്ചു.
ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടിക്കാകും ഡെപ്യൂട്ടി സ്‌പീക്കർ സ്‌ഥാനം നൽകുകയെന്ന അഭ്യൂഹങ്ങൾ ശക്‌തമായിട്ടുണ്ട്. വാജ്പേയ് സർക്കാരിൽ സ്‌പീക്കറായിരുന്ന ടിഡിപി എംപി ജിഎംസി ബാലയോഗിയുടെ മകൻ ഹരീഷ് ബാലയോഗിക്കാണ് സാധ്യത കൽപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ശബ്‌ദ വോട്ടോടെ സഭ എൻഡിഎയുടെ ഓം ബിർലയെ സ്‌പീക്കറായി തിരഞ്ഞെടുത്തിരുന്നു. രണ്ടാം മോദി സർക്കാറിന്റെ കാലത്തും ബിർല തന്നെയായിരുന്നു സ്‌പീക്കർ. മുതിർന്ന കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷായിരുന്നു ഇന്ത്യാ സഖ്യത്തിന്റെ സ്‌ഥാനാർഥി.
Most Read| നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച; രണ്ടുപേരെ സിബിഐ അറസ്‌റ്റ് ചെയ്‌തു