ന്യൂഡെൽഹി: മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഊർജിതമാക്കി എൻഡിഎ. സത്യപ്രതിജ്‌ഞ നാളെ നടക്കാനിരിക്കെ, സഖ്യകക്ഷി നേതാക്കളുമായി ഇന്ന് ധാരണയുണ്ടാകുമെന്നാണ് ബിജെപി നേതാക്കൾ വ്യക്‌തമാക്കുന്നത്. ടിഡിപിയും ജെഡിയുവും നാല് മന്ത്രി സ്‌ഥാനങ്ങൾ വീതം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്‌പീക്കർ സ്‌ഥാനത്തിന്റെ കാര്യത്തിൽ ചർച്ചകൾ തുടരാനാണ് സാധ്യത. സത്യപ്രതിജ്‌ഞയ്‌ക്ക് ശേഷമേ മന്ത്രിമാരുടെ വകുപ്പുകൾ പുറത്തുവിടകയുള്ളൂ. സത്യപ്രതിജ്‌ഞയ്‌ക്ക് ഏഴ് വിദേശരാഷ്‌ട്ര തലവൻമാരെത്തും. പട്ടിക വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു. മാലദ്വീപ് പ്രസിഡണ്ട് മുഹമ്മദ് മുയിസ് ക്ഷണം സ്വീകരിച്ചിട്ടുണ്ട്. ബംഗ്‌ളാദേശ്, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, മൗറീഷ്യസ് ഉൾപ്പടെയുള്ള രാജ്യങ്ങളിലെ രാഷ്‌ട്രതലവൻമാരും എത്തും.
മന്ത്രിമാരുടെ പട്ടിക ഇന്ന് രാത്രിയോ നാളെ രാവിലെയോ തയ്യാറാകുമെന്നാണ് വിവരം. സർക്കാർ രൂപീകരണത്തിന് മുന്നോടിയായി ഇന്നലെ രാത്രി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ വീട്ടിൽ യോഗം ചേർന്നിരുന്നു. രാജ്‌നാഥ് സിങ്, ജയന്ത് ചൗധരി, പ്രഫുൽ പട്ടേൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അതേസമയം, സർക്കാർ രൂപീകരണത്തിൽ കരുതലോടെ നീങ്ങാനാണ് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ തീരുമാനം. റാം മനോഹർ നായിഡുവും ചന്ദ്രശേഖർ പെമ്മസാനിയും മാത്രിമാരായേക്കുമെന്ന് വിവരമുണ്ട്. എന്നാൽ, മന്ത്രിസഭയെ പുറത്തുനിന്ന് പിന്തുണക്കുന്നത് അടക്കം പരിഗണനയിൽ ഉണ്ടെന്നും ടിഡിപി വൃത്തങ്ങൾ പറയുന്നു. മന്ത്രിസഭയിൽ കുറഞ്ഞ പ്രാതിനിധ്യവും മുന്നണിയിൽ കൂടുതൽ പ്രതിനിധ്യവുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ശിവസേന, ലോക് ജന ശക്‌തി പാർട്ടി, ആർഎൽഡി, ജെഡിഎസ് ഉൾപ്പടെയുള്ള പാർട്ടികളുടെ മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായിട്ടുണ്ടെന്നാണ് സൂചന. എൽജെപിക്കും ശിവസേനക്കും കാബിനറ്റ് പദവി ഉറപ്പാണ്. ബിജെപി മന്ത്രിമാരിൽ പ്രമുഖരുടെ കാര്യത്തിൽ വ്യക്‌തത വരാനാണ് കാലതാമസം. അമിത് ഷാ, നിർമല സീതാരാമൻ എന്നിവർ സംഘടനാ രംഗത്തേക്ക് മടങ്ങുമോയെന്ന് കൂടി ഉറപ്പായ ശേഷമേ മന്ത്രിസഭയിലെ ഇവരുടെ സാന്നിധ്യം സംബന്ധിച്ച് സ്‌ഥിരീകരണം ഉറപ്പാകൂ.
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ