ന്യൂഡെൽഹി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്‌ഞ ഇന്ന് വൈകിട്ട് 7.15ന് രാഷ്‌ട്രപതി ഭവനിൽ നടക്കും. സത്യപ്രതിജ്‌ഞക്ക് മുന്നോടിയായി, നിയുക്‌ത പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്ന രാജ്‌ഘട്ടിലെത്തി പുഷ്‌പാർച്ചന നടത്തി. അമിത് ഷാ, നിതിൻ ഗഡ്‌കരി, രാജ്‌നാഥ് സിങ് എന്നിവരെ ഇത്തവണയും മന്ത്രിസഭയിൽ ഉൾപ്പെടുത്തും.
പ്രഹ്ളാദ് ജോഷിക്കും ജിതിൻ റാം മാഞ്ചിക്കും മന്ത്രിസ്‌ഥാനം നൽകും. എല്ലാ മന്ത്രിമാരുടെയും സത്യപ്രതിജ്‌ഞ ഇന്നുണ്ടാകില്ല. ഒരുഘട്ടം കൂടി സത്യപ്രതിജ്‌ഞ ഉണ്ടാകുമെന്നാണ് സൂചന. ആദ്യഘട്ടത്തിൽ 45 മിനിറ്റോളം നീളുന്ന സത്യപ്രതിജ്‌ഞാ ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം 35ഓളം മന്ത്രിമാരും സത്യപ്രതിജ്‌ഞ ചെയ്യുമെന്നാണ് സൂചന. മന്ത്രി സ്‌ഥാനത്തേക്ക് റാം മോഹൻ നായിഡുവിന്റെയും ചന്ദ്രശേഖർ പെമ്മസാനിയുടെയും പേര് ടിഡിപി സ്‌ഥിരീകരിച്ചിട്ടുണ്ട്. ആദ്യഘട്ടം സത്യപ്രതിജ്‌ഞ ചെയ്‌ത് മന്ത്രിമാരാകുന്നവർക്ക് അറിയിപ്പ് നൽകി തുടങ്ങിയിട്ടുണ്ട്.
ജയന്ത് ചൗധരി, അനുപ്രിയ പട്ടേൽ എന്നിവർക്ക് അറിയിപ്പ് ലഭിച്ചതായാണ് വിവരം. അതേസമയം, കേരളത്തിൽ നിന്നുള്ള ബിജെപിയുടെ ഏക എംപി സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമോ എന്ന കാര്യത്തിൽ അനിശ്‌ചിതത്വം തുടരുകയാണ്. കേന്ദമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ നിയുക്‌ത എംപി സുരേഷ് ഗോപി ഇതുവരെ ഡെൽഹിക്ക് പുറപ്പെട്ടിട്ടില്ല. എന്നാൽ, 12.30ന് ഡെൽഹിയിലേക്ക് പോകുമെന്ന സൂചനയുണ്ട്.
നാല് സിനിമകളിൽ കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രമന്ത്രിയായാൽ ഈ സിനിമകൾ മുടങ്ങുമോയെന്ന ആശങ്കയുണ്ടെന്നും അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. നിലവിൽ തിരുവനന്തപുരത്തെ വസതിയിലാണ് സുരേഷ് ഗോപിയുള്ളത്. അതിനിടെ,ഓരോ ഘടകകക്ഷിക്കും എത്ര മന്ത്രിസ്‌ഥാനം, ഏതൊക്കെ വകുപ്പ് തുടങ്ങിയവ സംബന്ധിച്ച് ചർച്ചകൾ തുടരുകയാണ്.
2019ൽ പ്രധാനമന്ത്രിക്കൊപ്പം ഘടകകക്ഷികളിൽ നിന്നുൾപ്പെടെ 24 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള ഒമ്പത് സഹമന്ത്രിമാരും 24 സഹമന്ത്രിമാരും സത്യപ്രതിജ്‌ഞ ചെയ്‌തിരുന്നു. സഖ്യകക്ഷികളുമായുള്ള ചർച്ച പൂർത്തിയായാലേ ബിജെപിയിൽ നിന്ന് എത്ര മന്ത്രിമാരെന്ന കാര്യത്തിൽ അന്തിമ രൂപമാകൂ. സുരേഷ് ഗോപിക്ക് കാബിനറ്റ് റാങ്കോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്‌ഥാനമോ ലഭിക്കുമെന്നാണ് സൂചന.
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ