ദോഹ: വാണിജ്യ, വ്യവസായ, വ്യാപാര രംഗങ്ങളിലെ സേവനങ്ങൾക്ക് വൻ ഫീസിളവുമായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം. മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം അൽ താനി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിലാണ് മന്ത്രാലയത്തിന്റെ സേവനങ്ങളിൽ 90 ശതമാനം ഇളവ് പ്രഖ്യാപിച്ചത്.
പുതിയ ഉത്തരവ് അനുസരിച്ച് ഒരു സംരഭം തുടങ്ങുന്നതിനുള്ള ലൈസൻസ് ഫീ 500 റിയാൽ മാത്രമായിരിക്കും. നിലവിൽ 10,000 റിയാൽ വരെയാണ് ഈടാക്കിയിരുന്നത്. ഗാർഹിക ബിസിനസ് പ്രവർത്തനങ്ങൾക്ക് ലൈസൻസ് നൽകുന്നതിനുള്ള വാർഷിക ഫീസ് 10,000 റിയാലിൽ നിന്ന് 500 റിയാലായി പുനഃക്രമീകരിക്കും. ഈ ലൈസൻസ് പുതുക്കുന്നതിനുള്ള വാർഷിക ഫീസും 500 റിയാലായി മാറും.
ഒരു സ്‌ഥാപനത്തിന്റെ ശാഖകൾക്ക് ലൈസൻസ് നൽകുന്നതിനുള്ള വാർഷിക ഫീസ് 10,000ത്തിൽ നിന്ന് 500 റിയാലാക്കി കുറച്ചു. വാണിജ്യ രജിസ്ട്രേഷൻ, വാണിജ്യ പെർമിറ്റ്, വാണിജ്യ കമ്പനി സേവനങ്ങൾ, കാൾസൾട്ടൻസി സേവനങ്ങൾ, ഓഡിറ്റർമാർ, പേറ്റന്റ് സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ പുതിയ നിരക്ക് നിലവിൽ വരും.
ഖത്തറിലെ നിക്ഷേപ അന്തരീക്ഷം വർധിപ്പിക്കാനും വ്യാപാര വ്യവസായ മേഖലകൾ വികസിപ്പിക്കാനും ലക്ഷ്യമിട്ടുള്ള മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഫീസ് കുറയ്‌ക്കാനുള്ള തീരുമാനം പുറപ്പെടുവിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഖത്തർ നാഷണൽ വിഷൻ 2030 ലക്ഷ്യം വെക്കുന്ന സുസ്‌ഥിര സാമ്പത്തിക വളർച്ച, സാമ്പത്തിക വൈവിധ്യവൽക്കരണം, ബിസിനസ് അന്തരീക്ഷത്തിന്റെ വികസനം മെച്ചപ്പെടുത്തൽ എന്നിവ കൈവരിക്കുക എന്നതും പുതിയ തീരുമാനത്തിന് പിന്നിലുണ്ട്.
വാണിജ്യ, വ്യവസായ മന്ത്രാലയം നിക്ഷേപകരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും വിശകലനം ചെയ്യുകയും വിശദമായ പഠനങ്ങൾ നടത്തുകയും ചെയ്‌തതിന് ശേഷമാണ് ഈ ഇളവ് പ്രഖ്യാപിച്ചത്. നിക്ഷേപ കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ സ്‌ഥാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക, വിദേശ ഉപഭോക്‌താക്കൾക്കും നിക്ഷേപകർക്കും ഗുണകരമായിരിക്കും പുതിയ തീരുമാനമെന്ന് ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം അൽ താനി പറഞ്ഞു. മന്ത്രിതല തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ശേഷം പ്രാബല്യത്തിൽ വരും.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ