കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ, പാർട്ടിയിൽ നിന്ന് പുറത്തുപോയ ജില്ലാ കമ്മിറ്റി അംഗം മനു തോമസിന് പോലീസ് സംരക്ഷണം നൽകും. മനു തോമസിന് ഭീഷണിയുണ്ടെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് നടപടി. മനുവിന്റെ വീടും വ്യാപാര സ്‌ഥാപനങ്ങളും നിരീക്ഷണത്തിലാണ്.
നിലവിൽ കാവൽ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും ആവശ്യമെങ്കിൽ സുരക്ഷയൊരുക്കും. ആരോപണങ്ങളുടെ പശ്‌ചാത്തലത്തിൽ മനുവിന് സാമൂഹിക മാദ്ധ്യമങ്ങളിൽ നിന്നുൾപ്പെടെ ഭീഷണി സന്ദേശങ്ങൾ എത്തുന്നുണ്ട്. പാർട്ടിയെ പലവട്ടം പ്രതിസന്ധിയിലാക്കിയ ആളാണ് ജയരാജനെന്ന് മനു ഫേസ്ബുക്കിൽ ആരോപിച്ചിരുന്നു.
ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാർട്ടി ഏരിയാ സെക്രട്ടറിമാരെ വരെ സൃഷ്‌ടിക്കാൻ കഴിയുന്ന താങ്കളുടെ പാടവവും വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് കെട്ടിപ്പൊക്കിയ കോപ്പി കച്ചവടങ്ങളും എല്ലാ നമുക്ക് പറയാമെന്നായിരുന്നു മനുവിന്റെ കുറിപ്പ്.
മനു തോമസിന്റെ അടിസ്‌ഥാന രഹിതമായ ആരോപണങ്ങൾ മാനഹാനിയുണ്ടാക്കിയെന്ന് കാട്ടി പി ജയരാജന്റെ മകൻ ജെയ്ൻ പി രാജ് മനുവിന് വക്കീൽ നോട്ടീസയച്ചിരുന്നു. വാർത്ത നൽകിയ ചാനലിനും നോട്ടീസയച്ചു. വാർത്ത പിൻവലിച്ചു മാപ്പ് പറഞ്ഞില്ലെങ്കിൽ 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്.
സ്വർണം പൊട്ടിക്കൽ സംഘവുമായോ റെഡ് ആർമിയെന്ന ഫേസ്ബുക്ക് പേജുമായോ ബന്ധമില്ലെന്നും ജെയ്ൻ നോട്ടീസിൽ വ്യക്‌തമാക്കിയിട്ടുണ്ട്. സ്വർണം പൊട്ടിക്കൽ സംഘവുമായി ജെയ്‌നിന് ബന്ധമുണ്ടെന്നായിരുന്നു മനുവിന്റെ ആരോപണം.
Most Read| നീറ്റ് ചോദ്യപേപ്പർ ചോർച്ച; റദ്ദാക്കിയ പരീക്ഷകൾ വീണ്ടും- പുതിയ തീയതികൾ പ്രഖ്യാപിച്ചു