ന്യൂഡെൽഹി: ലോക്‌സഭാ സ്‌പീക്കർ സ്‌ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്. രാവിലെ 11 മണിക്ക് തിരഞ്ഞെടുപ്പ് നടക്കും. എൻഡിഎ സ്‌ഥാനാർഥിയായി ഓം ബിർലയും ഇന്ത്യാ സഖ്യത്തിന് വേണ്ടി കോൺഗ്രസിൽ നിന്ന് കൊടിക്കുന്നിൽ സുരേഷും സ്‌പീക്കർ സ്‌ഥാനത്തിനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.
ലോക്‌സഭയിൽ ഭൂരിപക്ഷം ഉള്ളതിനാൽ ഓം ബിർലയുടെ ജയം ഉറപ്പാണ്. എന്നാൽ, പ്രതിപക്ഷത്തിന്റെ ശക്‌തി തെളിയിക്കുകയാണ് ഇന്ത്യാസഖ്യത്തിന്റെ ലക്ഷ്യം. ഡെപ്യൂട്ടി സ്‌പീക്കർ പദവി പ്രതിപക്ഷത്തിനെന്ന് ഉറപ്പ് നൽകാൻ ബിജെപി വിസമ്മതിച്ചതോടെയാണ് ലോക്‌സഭാ സ്‌പീക്കർ സ്‌ഥാനത്തേക്ക് മൽസരിക്കാൻ ഇന്ത്യാ സഖ്യം തീരുമാനിച്ചത്.
സ്‌പീക്കർ സ്‌ഥാനത്തേക്ക് നാമനിർദ്ദേശം നൽകുന്നതിനുള്ള സമയപരിധി ഇന്നലെ ഉച്ചയ്‌ക്ക് 12ന് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് പ്രതിപക്ഷ ആവശ്യം നിരാകരിച്ച് ഓം ബിർലയുടെ സ്‌ഥാനാർഥിത്വം ഭരണപക്ഷം പ്രഖ്യാപിച്ചത്. ഇതോടെ, സഭയിലെ ഏറ്റവും മുതിർന്ന അംഗമായിട്ടും പ്രോം ടേം സ്‌പീക്കർ പദവി നിഷേധിക്കപ്പെട്ട കൊടിക്കുന്നിൽ സുരേഷിനെ തന്നെ ഇന്ത്യാ സഖ്യം രംഗത്തിറക്കി.
സമയപരിധി അവസാനിക്കുന്നതിന് അഞ്ചുമിനിറ്റ് മുമ്പാണ് കൊടിക്കുന്നിലിന്റെ പേര് നിർദ്ദേശിച്ചുള്ള പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയത്. സ്‌പീക്കർ സ്‌ഥാനത്തേക്ക് ഇതാദ്യമായല്ല മൽസരം നടക്കുന്നത്. ലോക്‌സഭയിൽ ഇതുവരെ നടന്ന 22 സ്‌പീക്കർ തിരഞ്ഞെടുപ്പുകളിൽ 17 തവണ ഒരു സ്‌ഥാനാർഥി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യ ലോക്‌സഭയിൽ ഉൾപ്പടെ അഞ്ചുതവണ ഒന്നിലധികം സ്‌ഥാനാർഥികൾ രംഗത്തുണ്ടായിരുന്നു.
എൻഡിഎക്ക് ലോക്‌സഭയിൽ 293 അംഗങ്ങളുണ്ട്. ഇന്ത്യാ സഖ്യത്തിന് 236. ഇരുപക്ഷത്തും ഇല്ലാത്ത വൈഎസ്ആർസിപി എൻഡിഎയെ പിന്തുണക്കുമെന്നാണ് സൂചന. രാജസ്‌ഥാനിലെ കോട്ടയിൽ നിന്നുള്ള എംപിയാണ് ഓം ബിർല. ഇത്തവണ കോൺഗ്രസിലെ പ്രഹ്ളാദ് ഗുഞ്‌ജലിനെതിരെ 41,924 വോട്ടിന്റെ ഭൂരിപക്ഷം നേടിയായിരുന്നു വിജയം. മാവേലിക്കരയിൽ നിന്ന് 10,868 വോട്ടിനാണ് കൊടിക്കുന്നിൽ സുരേഷ് വിജയിച്ചത്. സിപിഐയിലെ സിഎ അരുൺ കുമാറായിരുന്ന എതിരാളി.
Most Read| കേരളാ ബാങ്കിനെ ‘സി’ ക്ളാസ് പട്ടികയിലേക്ക് തരംതാഴ്‌ത്തി; വായ്‌പാ വിതരണത്തിലും നിയന്ത്രണം