തിരുവനന്തപുരം: ഉറക്കവും ആഹാരവും സമയത്ത് കിട്ടാത്ത നരകജീവിതമാണ് കേരള പോലീസിനെന്ന് പ്രതിപക്ഷം നിയമസഭയിൽ. പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ കമ്മിറ്റികളാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. പോലീസുകാർ നേരിടുന്ന പ്രശ്‌നങ്ങളെ ചൊല്ലി നിയമസഭയിൽ ഭരണപ്രതിപക്ഷ ബഹളം നടക്കുകയാണ്.
ജീവനൊടുക്കിയ ജോബി ദാസ് എന്ന പോലീസുകാരന്റെ ആത്‍മഹത്യാ കുറിപ്പ് പിസി വിഷ്‌ണുനാഥ് സഭയിൽ വായിച്ചു. 24 മണിക്കൂർ ഡ്യൂട്ടിക്കിടെ പോലീസുകാർ യോഗം ചെയ്യുന്നതെങ്ങനെയെന്നും പ്രതിപക്ഷം ചോദിച്ചു. പോലീസുകാരുടെ സമ്മർദ്ദം ക്രമാസമാധാനത്തെ ബാധിക്കുന്നുവെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. അതേസമയം, പോലീസ് സേനയിൽ പ്രശ്‌നമുണ്ടോ എന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.
പോലീസുകാരുടെ മനോവീര്യം തകർക്കുന്ന നടപടി ഉണ്ടാകരുത്. ജോലി സമ്മർദ്ദം പൂർണമായി ഒഴിവാക്കാൻ കഴിയില്ലെന്നും എട്ട് മണിക്കൂർ ജോലി എന്നത് വേഗത്തിൽ നടപ്പാക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസ് സേനാംഗങ്ങൾക്കിടയിലെ ആത്‍മഹത്യക്കുള്ള കാരണങ്ങളിൽ കൂടുതലും കുടുംബപ്രശ്‌നങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും പലതരത്തിലുമുള്ള ആരോഗ്യ പ്രശ്‌നങ്ങളുമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇതിൽ നിന്ന് ഉരുത്തിരിയുന്ന മാനസിക സംഘർഷങ്ങളും ആത്‍മഹത്യക്ക് കാരണമാകുന്നുണ്ട്. എന്നാൽ, ഔദ്യോഗിക ജീവിതത്തിലെ പ്രശ്‌നങ്ങളും ആത്‍മഹത്യകൾക്ക് വഴിവെച്ചിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. ഇത്തരത്തിൽ കാണുന്ന ആത്‍മഹത്യാ പ്രവണതകൾ കുറയ്‌ക്കുന്നതിനുള്ള ശ്രമങ്ങൾ എല്ലാ ഘട്ടത്തിലും സർക്കാർ കൈക്കൊണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ