തിരുവനന്തപുരം: പ്ളസ് വൺ ക്‌ളാസുകൾ ആരംഭിച്ചിട്ടും സീറ്റ് പ്രതിസന്ധിക്ക് പരിഹാരം കാണാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് നാളെ സംസ്‌ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത് കെഎസ്‌യു. സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായില്ലെങ്കിൽ അനിശ്‌ചിതകാല സമരം നടത്തുമെന്ന് കെഎസ്‌യു സംസ്‌ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ അറിയിച്ചു.
കെഎസ്‌യു സംസ്‌ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാർ നിലപാട് അപലപനീയമാണെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. ഇന്നും സംസ്‌ഥാന വ്യാപകമായി കെഎസ്‌യു നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ഇടുക്കി തൊടുപുഴ ഡിഡിഇ ഓഫീസിലേക്ക് കെഎസ്‌യു നടത്തിയ പ്രതിഷേധ മാർച്ചിൽ ഉന്തും തള്ളുമുണ്ടായി.
മാർച്ച് പോലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. കോഴിക്കോട് ആർഡിഡി ഓഫീസ് പ്രവർത്തകർ ഉപരോധിച്ചു. ഓഫീസിന് അകത്തേക്ക് തള്ളി കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു. ബലം പ്രയോഗിച്ച് കസ്‌റ്റഡിയിൽ എടുക്കാൻ പോലീസ് ശ്രമിച്ചതിനെ പ്രവർത്തകർ ചോദ്യം ചെയ്‌തതോടെ സംഘർഷാവസ്‌ഥയായി.
തുടർന്ന് കൂടുതൽ പോലീസെത്തിയ ശേഷം ജില്ലാ പ്രസിഡണ്ട് വിടി സൂരജുൾപ്പടെ ഏഴ് പേരെയും അറസ്‌റ്റ് ചെയ്‌ത് നീക്കി. കണ്ണൂരിൽ ഹയർ സെക്കണ്ടറി റീജിയണൽ ഡെപ്യൂട്ടി ഡയറക്‌ടറേറ്റ് ഓഫീസ് എംഎസ്എഫ് പ്രവർത്തകർ ഉപരോധിച്ചു. സമരം ചെയ്‌തവരെ പോലീസ് ബലം പ്രയാഗിച്ച് അറസ്‌റ്റ് ചെയ്‌ത് നീക്കി.
Most Read| പുതിയ ലക്ഷ്യത്തോടെ മുന്നോട്ടുപോകും; പ്രധാനമന്ത്രി