കോട്ടയം: സംസ്‌ഥാനത്ത് അതിതീവ്ര മഴയ്‌ക്ക് അൽപ്പം ശമനം. ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ പരക്കെ മഴയുണ്ടാകുമെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത അത്ര ശക്‌തമായ മഴയ്‌ക്ക് ഇനി സാധ്യതയില്ലെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് ഒരു ജില്ലയിലും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പില്ല. എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളാ തീരത്തുണ്ടായ ന്യൂനമർദ്ദപാത്തിയുടെയും ഗുജറാത്തിന് മുകളിലായിരുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനം കുറയുന്നതോടെയാണ് മഴ ശമിക്കുന്നത്. ജൂലൈ രണ്ടാംവാരം മഴ വീണ്ടും സജീവമായേക്കും. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും മൽസ്യബന്ധനത്തിനുള്ള വിലക്കും തുടരുന്നുണ്ട്.
അതേസമയം, വെള്ളക്കെട്ടും മഴദുരിതവും തുടരുന്ന സാഹചര്യത്തിൽ കോട്ടയത്തും ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലും എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂർ, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലാണ് അവധി. വയനാട് അടക്കമുള്ള ജില്ലകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും ഇന്ന് അവധിയാണ്. എന്നാൽ, മുൻകൂട്ടി നിശ്‌ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
Most Read| സഭയെ പൂർണ നിയന്ത്രണത്തിലാക്കുക ലക്ഷ്യം; ഡെപ്യൂട്ടി സ്‌പീക്കറും എൻഡിഎയിൽ നിന്ന്?