തിരുവനന്തപുരം: ബോംബ് നിർമാണം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സംസ്‌ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്ക് എതിരെ കർശന നടപടിയുണ്ടാകും. എരഞ്ഞോളി ബോംബ് സ്‍ഫോടനം ദൗർഭാഗ്യകരമാണെന്നും സണ്ണി ജോസഫ് എംഎൽഎയുടെ അടിയന്തിര പ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂർ കുടക്കളം സ്വദേശി വേലായുധൻ ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് 12 മണിയോടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കിട്ടിയ സ്‌റ്റീൽ വസ്‌തു പരിശോധിക്കുന്നതിനിടെ അത് പൊട്ടിത്തെറിച്ച് മരിച്ചത് ദൗർഭാഗ്യകരമായ സംഭവമാണ്. തലശേരി പോലീസ് സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. എക്‌സ്‌പ്‌ളോസീവ് സബ്‌സ്‌റ്റൻസസ് ആക്‌ട് പ്രകാരമുള്ള വകുപ്പുകൾ ഉൾക്കൊള്ളിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പാനൂരിൽ അടുത്തുണ്ടായ ബോംബ് സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ ഊർജിത അന്വേഷണം നടത്തി കുറ്റക്കാരായ 15 അറസ്‌റ്റ് ചെയ്‌ത് നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ ചില മേഖലകളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന പശ്‌ചാത്തലത്തിൽ പോലീസ് കൂടുതൽ ശക്‌തമായ പരിശോധനകൾ നടത്തും.
സംസ്‌ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടുള്ള ഏതൊരു പ്രവൃത്തികളെയും തടയുന്നതിന് ശക്‌തമായ നടപടിയാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. വെടിമരുന്നുകളും സ്‌ഫോടക സാമഗ്രികളും ദുരൂപയോഗം ചെയ്‌ത് ബോംബ് നിർമാണവും മറ്റും നടത്തുന്നവർക്ക് എതിരായി മുഖം നോക്കാതെ നടപടി എടുക്കാനും സംഭവങ്ങൾ അമർച്ച ചെയ്യാൻ ശക്‌തമായ നടപടികൾ സ്വീകരിക്കാനും സംസ്‌ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| കൊല്ലം തുറമുഖം ഇനിമുതൽ അംഗീകൃത ഇമിഗ്രേഷൻ ചെക്ക് പോസ്‌റ്റ്; കേന്ദ്രാനുമതി