കൊച്ചി: കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്, അഖിലേന്ത്യാ സെക്രട്ടറി സികെ സുബൈർ എന്നിവർക്ക് എതിരെയുള്ള നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. മൂന്ന് മാസത്തേക്കാണ് കുന്ദമംഗലം കോടതിയിലുള്ള നടപടി ക്രമങ്ങൾ സ്‌റ്റേ ചെയ്‌തതായി ഹൈക്കോടതി ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടത്.
ജമ്മു കശ്‌മീരിലെ കത്വയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിക്കാനെന്ന രീതിയില്‍ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ഒരുകോടി രൂപയോളം പിരിച്ചെടുത്തിരുന്നു. ഇതിൽ ക്രമക്കേട് ആരോപിച്ചു അന്ന് യൂത്ത് ലീഗ് ദേശീയ കൗൺസിൽ അംഗമായ യൂസഫ് പടനിലം രംഗത്തെത്തിയിരുന്നു.
കത്വ പെൺകുട്ടിക്കായി ശേഖരിച്ച തുകയിൽ 15 ലക്ഷം രൂപ പികെ ഫിറോസും സികെ സുബൈറും വകമാറ്റി ചിലവഴിച്ചെന്ന് ആരോപിച്ചു യൂസഫ് പരാതി നൽകി. 2021ലായിരുന്നു ഈ സംഭവം. കേസുമായി ബന്ധപ്പെട്ട നടപടികൾ ഇപ്പോൾ കോഴിക്കോട് കുന്ദമംഗലം കോടതിയിലാണ് നടക്കുന്നത്. നേരത്തെ ഫിറോസും സുബൈറും കോടതിയിൽ ഹാജരായി ജാമ്യം എടുത്തിരുന്നു.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെടാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. പരാതി പോലീസ് അന്വേഷിച്ചെന്നും എന്നാൽ ഒരുവിധത്തിലുമുള്ള തെളിവുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
Most Read| നീറ്റ് ചോദ്യപേപ്പർ ചോർച്ച; റദ്ദാക്കിയ പരീക്ഷകൾ വീണ്ടും- പുതിയ തീയതികൾ പ്രഖ്യാപിച്ചു