തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് കളക്‌ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. എന്നാൽ, പരീക്ഷകൾക്ക് മാറ്റമില്ല. അടുത്ത മൂന്ന് ദിവസം കൂടി സംസ്‌ഥാനത്ത് കാലവർഷം ശക്‌തമായി തുടരുമെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം.
ഇന്ന് കണ്ണൂർ, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശത്ത് പ്രത്യേക ജാഗ്രത വേണമെന്ന് നിർദ്ദേശമുണ്ട്. മൽസ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയത്ത് താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയുള്ളതിനാൽ ക്യാംപുകൾ സജ്‌ജമാക്കാൻ തഹസിൽദാർമാരോട് കലക്‌ടർ നിർദ്ദേശിച്ചു.
അപകടകരമായ മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റാൻ തദ്ദേശ ഭരണവകുപ്പ് ജോ. ഡയറക്‌ടർക്ക് നിർദ്ദേശം നൽകി. പമ്പാ നദിയിലെ ജലനിരപ്പ് അപകടനില കടന്നു. മണിമലയാറ്റിലെ ജലനിരപ്പും അപകടമേഖലയ്‌ക്ക് മുകളിലാണ്. രണ്ടു നദികളിലും കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നെങ്കിലും അപകടനില കടന്നിട്ടില്ല.
ഈരാറ്റുപേട്ട- വാഗമൺ റോഡിൽ രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തി. കോട്ടയം-കുമരകം റോഡിൽ താഴത്തങ്ങാടി ഭാഗത്ത് മരം കടപുഴകി വീണു. കോട്ടയം- കുമരകം റോഡിൽ വിള്ളൽ രൂപപ്പെട്ടു. മീനച്ചിലാറ്റിലേക്ക് മണ്ണിടിച്ചിലുമുണ്ടായി. ഇതുവഴി ഗതാഗതം നിയന്ത്രിച്ചു. നെടുംകുന്നം ഇടവെട്ടാലിൽ തോട് കരകവിഞ്ഞു സമീപത്തെ ഒമ്പത് വീടുകളിൽ വെള്ളം കയറി. കനത്ത മഴയിൽ രണ്ടു വീടുകൾ തകർന്നു.
കറുകച്ചാൽ- മണിമല റോഡിൽ കടയനിക്കാട് ക്ഷേത്രത്തിന് സമീപം കടപുഴകി വീണ മരം മുറിച്ച് നീക്കുന്നതിനിടെ പാമ്പാടി അഗ്‌നിരക്ഷാ യൂണിറ്റിലെ സീനിയർ ഫയർ ഓഫീസർ ആർ രഞ്‌ജുവിന് മെഷീൻവാൾ കൊണ്ട് ഇടതുകാലിന്റെ മുട്ടിന് മുകളിൽ പരിക്കേറ്റു. ഇടുക്കിയിൽ 24 കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റി.
Most Read| ജൂലിയൻ അസാൻജിനെ സ്വതന്ത്രനാക്കി യുഎസ് കോടതി; ജൻമനാട്ടിലേക്ക് മടങ്ങാം