തിരുവനന്തപുരം: കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചു സർക്കാർ. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും.
സ്‌റ്റേറ്റ് മിഷൻ ഡയറക്‌ടർ ജീവൻ ബാബു മന്ത്രിയെ അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിൽസ, മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായാണ് മന്ത്രി കുവൈത്തിൽ എത്തുന്നത്. കുവൈത്ത് അഗ്‌നിബാധ ദുരന്തത്തിൽ മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി.
അതിനിടെ, മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വീതം സഹായം നൽകാമെന്ന് പ്രമുഖ വ്യവസായി എംഎ യൂസഫലിയും രണ്ടുലക്ഷം രൂപ വീതം നൽകാമെന്ന് വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരും രണ്ടുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. തീപിടിത്തത്തിൽ 24 മലയാളികൾ മരിച്ചതായാണ് നോർക്ക സിഇഒ അജിത് കൊളശേരി അറിയിച്ചത്.
കുവൈത്തിലെ നോർക്ക ഡെസ്‌ക്കിൽ നിന്നാണ് ഈ വിവരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ 15 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ചെങ്ങന്നൂർ പാണ്ടനാട് വൻമഴി മനക്കണ്ടത്തിൽ മാത്യു തോമസ് (53), പുലാമന്തോൾ തിരുത്ത് സ്വദേശി എംപി ബാഹുലേയൻ (36), ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് എന്നിവരെയാണ് ഏറ്റവും ഒടുവിലായി തിരിച്ചറിഞ്ഞത്.
തൃക്കരിപ്പൂർ എളമ്പച്ചി സ്വദേശി കേളു പൊൻമലേരി, കാസർഗോഡ് കുണ്ടടുക്കം സ്വദേശി രഞ്‌ജിത് (34), കോട്ടയം പാമ്പാടി സ്വദേശി സ്‌റ്റെഫിൻ ഏബ്രഹാം സാബു (29), പന്തളം സ്വദേശി ആകാശ് ശശിധരൻ നായർ (23), കൊല്ലം സ്വദേശി ഷമീർ, പത്തനംതിട്ട വാഴമുട്ടം സ്വദേശി പിവി മുരളീധരൻ, കൊല്ലം വെളിച്ചിക്കാല വടകോട്ട് വിലയിൽ ലൂക്കോസ് (സാബു, 48), പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ്, കോന്നി സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസ് (56), തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മൻ, കണ്ണൂർ ധർമ്മടം സ്വദേശി വിശ്വാസ് കൃഷ്‌ണൻ, തിരൂർ കൂട്ടായി സ്വദേശി പുരക്കൽ നൂഹ് (40) എന്നിവരെയാണ് ആദ്യം തിരിച്ചറിഞ്ഞത്.
മൃതദേഹങ്ങൾ ഒന്നിച്ചു നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് നോർക്ക സെക്രട്ടറി കെ വാസുകി അറിയിച്ചു. ഇതിനായി പ്രത്യേക വിമാനം കേന്ദ്ര സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും മൃതദേഹങ്ങൾ ഒന്നിച്ച് എത്തുമെന്നും അവർ അറിയിച്ചു. പരിക്കേറ്റവർക്ക് അവിടെ തന്നെ ചികിൽസ നൽകും. 15ന് ബലിപെരുന്നാൾ അവധി ആരംഭിക്കുന്നതിനായി ഇന്ന് വൈകിട്ടോടെ ചാർട്ടേർഡ് വിമാനത്തിൽ മൃതദേഹങ്ങൾ ഇന്ത്യയിൽ എത്തിക്കാനാണ് ശ്രമം നടത്തുന്നതെന്നും അധികൃതർ പറഞ്ഞു.
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ