കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണം ഇടപാട് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസും പ്രതിയാകും. ഇഡിയുടെ അടുത്തഘട്ടത്തിലെ കുറ്റപത്രത്തിൽ വർഗീസിനെയും പ്രതി ചേർക്കുമെന്നാണ് വിവരം. പാർട്ടി ജില്ലാ സെക്രട്ടറി എന്ന നിലയ്‌ക്കാണ് വർഗീസിനെ പ്രതിയാക്കുക.
തൃശൂർ പൊറത്തിശ്ശേരിയിൽ സിപിഎമ്മിനായി സ്‌ഥലം വാങ്ങിയതിൽ കള്ളപ്പണം ഉപയോഗിച്ചുവെന്നാണ് ഇഡി കണ്ടെത്തിയിട്ടുള്ളത്. പൊറത്തിശ്ശേരി ബ്രാഞ്ച് കമ്മിറ്റിക്ക് വേണ്ടി ജില്ലാ സെക്രട്ടറിയുടെ പേരിലാണ് 13 ലക്ഷം രൂപയുടെ സ്‌ഥലവും വസ്‌തുവകകളും വാങ്ങിയത്. ഇതേക്കുറിച്ച് ജില്ലാ നേതൃത്വത്തിന് അറിവുണ്ടെന്നും ഇഡി വ്യക്‌തമാക്കുന്നു.
അതിനിടെ, കരുവന്നൂർ കേസ് രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്നും ഇഡി തോന്നിവാസം കാണിക്കുകയാണെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു. സിപിഎമ്മിനെ പ്രതിയാക്കി പുകമറ സൃഷ്‌ടിക്കാനാണ് നീക്കം. ബ്രാഞ്ച് കമ്മിറ്റി ജില്ലാ കമ്മിറ്റിയുടെ പേരിൽ വസ്‌തുവകകൾ വാങ്ങുന്നത് പതിവാണെന്നും ലോക്കൽ കമ്മിറ്റി പിരിച്ചെടുത്ത പണം കൊണ്ടാണ് പൊറത്തിശ്ശേരിയിൽ ഭൂമി വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂർ ബാങ്കിൽ നിന്ന് തട്ടിയെടുത്ത പണം പാർട്ടി കൈപ്പറ്റിയെന്നാണ് ഇഡി റിപ്പോർട്ടിൽ പറയുന്നത്. സിപിഎമ്മിന്റെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടി. സിപിഎമ്മിന്റേതും സ്വകാര്യ വ്യക്‌തികളുടേതും ഉൾപ്പടെ 29 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സിപിഎം ജില്ലാ സെക്രട്ടറി എംഎം വർഗീസിന്റെ പേരിലുള്ളതാണ് കണ്ടുകെട്ടിയ സ്വത്തും അക്കൗണ്ടുകളും. പാർട്ടിയുടെ വിവിധ ഘടകങ്ങളുടെ എട്ട് അക്കൗണ്ടുകളാണ് കണ്ടുകെട്ടിയത്. തൃശൂർ ജില്ലാ കമ്മിറ്റിയുടെ രണ്ടു അക്കൗണ്ടുകളും ഇതിൽ ഉൾപ്പെടും.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!