തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണത്തിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കരമന ഹരിയോട് വിശദീകരണം തേടി സിപിഎം. ‘തലസ്‌ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനം’ എന്നായിരുന്നു ജില്ലാ കമ്മിറ്റി യോഗത്തിൽ ഹരിയുടെ പരാമർശം.
മുതലാളി ആരെന്ന് പറയണമെന്ന് യോഗത്തിൽ തന്നെ എം സ്വരാജ് ആവശ്യപ്പെട്ടു. എന്നാൽ, പേര് പറയാൻ കരമന ഹരി തയ്യാറായില്ല. തുടർന്നാണ് പാർട്ടി വിശദീകരണം തേടിയത്. കരമന ഹരിയുടെ പരാമർശം പരിശോധിക്കുമെന്നും എം സ്വരാജ് വ്യക്‌തമാക്കി.
പിണറായി സർക്കാരിന്റെ കാലത്ത് വിവിധ ബോർഡുകളിലടക്കം അംഗമായ ഹരി തിരുവനന്തപുരം നഗരത്തിൽ പാർട്ടി നേതൃത്വത്തിന്റെ വിശ്വസ്‌തരിൽ ഒരാളാണ്. നഗരസഭാ മുൻ കൗൺസിലറുമായ ഹരി മുഖ്യമന്ത്രിയോടും അടുപ്പം സൂക്ഷിക്കുന്നയാളാണ്.
അതിനിടെ, മാസപ്പടി ആക്ഷേപത്തിൽ മൗനം പാലിച്ചത് ശരിയായില്ലെന്നും മുഖ്യമന്ത്രിക്കെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നിരുന്നു. മകൾക്കെതിരായ ആരോപണത്തിൽ മുഖ്യമന്ത്രിയുടെ മൗനം സംശയത്തിനിടയാക്കി. മക്കൾക്കെതിരായ ആക്ഷേപങ്ങളിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന നിലപാടായിരുന്നു കോടിയേരി ബാലകൃഷ്‌ണൻ സ്വീകരിച്ചത്. അങ്ങനെ ചെയ്‌താൽ എന്തായിരുന്നു കുഴപ്പമെന്നും ജില്ലാ കമ്മിറ്റിയിൽ ചോദ്യം ഉയർന്നു.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ