തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സിബിഐ സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. കേസിലെ അഞ്ചു പ്രതികൾക്കും കോടതി സമൻസ് അയച്ചു. ജൂലൈ 26ന് കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
മുൻ പോലീസ് ഉദ്യോഗസ്‌ഥരായ എസ്‌പി. എസ് വിജയൻ, ഡിജിപി സിബി മാത്യൂസ്, ഡിജിപി ആർബി ശ്രീകുമാർ, എസ്‌പി. കെകെ ജോഷ്വാ, മുൻ ഐബി ഉദ്യോഗസ്‌ഥൻ ജയപ്രകാശ് എന്നിവരാണ് പ്രതികൾ. എഫ്‌ഐആറിൽ ഉണ്ടായിരുന്ന മറ്റു ഉദ്യോഗസ്‌ഥരെ ഒഴിവാക്കി. 18 പ്രതികളാണ് ഉണ്ടായിരുന്നത്. ഗൂഢാലോചന, സ്‌ത്രീകളോട് മോശമായി പെരുമാറുക, മർദ്ദിക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ചാരക്കേസിലെ ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ് നൽകിയിരുന്നു. സിബിഐ മേയ് മാസത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌തു. അന്വേഷണം പൂർത്തിയാക്കിയ സിബിഐ, തെളിവുകളുടെ അഭാവത്തിൽ നമ്പി നാരായണനെ കുറ്റവിമുക്‌തനാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ കേസിൽ ഗൂഢാലോചന നടന്നതായി കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലാണ് നമ്പി നാരായണൻ സുപ്രീം കോടതിയിൽ സ്വകാര്യ ഹരജി നൽകിയത്.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ