മലപ്പുറം: പൊന്നാനിയിൽ മൽസ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം. കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്‌ദുൽ സലാം, ഗഫൂർ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്‌ഥതയിലുള്ള ‘ഇസ്‌ലാഹി’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് അപകടം.
ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴ്‌ന്നു. ബോട്ടിലുണ്ടായിരുന്ന ആറുപേരിൽ നാലുപേരെ കപ്പലിലുള്ളവർ രക്ഷപ്പെടുത്തി. രണ്ടുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയായിരുന്നു. ഇതിനിടേയാണ് മൃതദേഹങ്ങൾ കിട്ടിയത്. ഇരുവരുടെയും ദേഹത്ത് മുറിവുകൾ ഉള്ളതായാണ് വിവരം.
അപകടമുണ്ടാക്കുന്ന വിധം തീരത്തോട് ചേർന്നാണ് കപ്പൽ സഞ്ചരിച്ചിരുന്നതെന്ന് മൽസ്യത്തൊഴിലാളികൾ പറയുന്നു. പൊന്നാനിയിൽ നിന്ന് 38 നോട്ടിക് മൈൽ അകലെ വെച്ചാണ് അപകടമുണ്ടായത്. ‘സാഗർ യുവരാജ്’ എന്ന കപ്പലാണ് ബോട്ടിലിടിച്ചത്.
Most Read| കത്രീന അമ്മൂമ്മ വേറെ ലെവൽ ആണ്; 95ആം വയസിലും വാർക്കപ്പണിയിൽ സജീവം