ന്യൂഡെൽഹി: ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ ഹിന്ദു, അഗ്‌നിവീർ പരാമർശങ്ങൾ സഭാരേഖകളിൽ നിന്നും നീക്കി. ബിജെപിക്കും ആർഎസ്എസിനും എതിരായ പരാമർശങ്ങളും നീക്കി. ഹിന്ദുക്കളെന്ന് വിശേഷിപ്പിക്കുന്ന ചിലർ ഹിംസയിലും വിദ്വേഷത്തിലും ഏർപ്പെടുന്നുവെന്നുമായിരുന്നു ഭരണപക്ഷത്തെ ചൂണ്ടിയുള്ള രാഹുലിന്റെ പരാമർശം.
ഇതിനെതിരെ ബിജെപി വൻ പ്രതിഷേധം ഉയർത്തിയിരുന്നു. രാഹുൽ ഹിന്ദുക്കളെ അപമാനിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നൽകി. രാഹുലിന്റെ പരാമർശം പരിശോധിക്കണമെന്ന് ആഭ്യന്തരമന്ത്രിയും പാർലമെന്ററികാര്യ മന്ത്രിയുമടക്കം സ്‌പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സഭാരേഖകളിൽ നിന്ന് പരാമർശം നീക്കിയത്.
ഇവ കൂടാതെ ആർഎസ്എസ്, ബിജെപി സംഘടനകൾക്ക് എതിരെയുള്ള രാഹുലിന്റെ ചില പരാമർശങ്ങളും രേഖകളിൽ നിന്ന് നീക്കി. ന്യൂനപക്ഷങ്ങളെ ബിജെപി ആക്രമിക്കുന്നു, വ്യവസായികളായ അംബാനി, അദാനി എന്നിവരെക്കുറിച്ച് പറയുന്ന ഭാഗം, നീറ്റ് പരീക്ഷ സമ്പന്നർക്ക് ഉള്ളതാണ് നന്നായി പഠിച്ച് വരുന്നവർക്ക് സ്‌ഥാനമില്ല, അഗ്‌നിവീർ പദ്ധതി സൈന്യത്തിന്റേതല്ല മറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന്റേതാണ് തുടങ്ങിയ പാമർശങ്ങളാണ് ഒഴിവാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിൽ ഇന്ന് മറുപടി പറയാനിരിക്കെയാണ് പരാമർശങ്ങൾ നീക്കിയത്. കനത്ത ആക്രമണമാണ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം മോദിക്കെതിരെ സഭയിൽ അഴിച്ചുവിട്ടത്. വിദ്വേഷവും വെറുപ്പും തെറ്റുകൾ പ്രചരിക്കുന്നതുമല്ല ഹിന്ദുത്വം എന്നുപറഞ്ഞ് ലോക്‌സഭയിൽ ശിവന്റെ ചിത്രം ഉയർത്തിയ രാഹുൽ, എന്നാൽ ബിജെപി ഇക്കാര്യങ്ങൾ മാത്രമാണ് പ്രചരിക്കുന്നതെന്നും കടന്നാക്രമിച്ചു.
Most Read| എകെജി സെന്റർ ആക്രമണം; യൂത്ത് കോൺഗ്രസ് നേതാവ് ഡെൽഹിയിൽ പിടിയിൽ