തിരുവനന്തപുരം: പി ജയരാജനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ചു സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം. കണ്ണൂരിൽ നിന്ന് സ്വർണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകൾ പുറത്തുവരുന്നത് ചെങ്കൊടിക്ക് അപമാനമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.
സാമൂഹിക മാദ്ധ്യമങ്ങളിൽ ഇടതുപക്ഷത്തിന്റെ രക്ഷക വേഷം കെട്ടുന്നവർ അധോലോകത്തിന്റെ കാര്യസ്‌ഥരാണെന്ന അറിവ് ഇടതുപക്ഷത്തിന്റെ ബന്ധുക്കൾക്ക് പൊറുക്കാവുന്നതല്ലെന്നും ബിനോയ് വിശ്വം പ്രസ്‌താവനയിൽ പറഞ്ഞു. പ്രസ്‌ഥാനത്തിനേറ്റ തിരിച്ചടികളിൽ ഇത്തരക്കാരുടെ പങ്ക് ചെറുതല്ല. ഇടതുപക്ഷം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ മറന്നുവോയെന്ന് ചിന്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത് ഈ കൂട്ടരാണ്. അവരിൽ നിന്ന് ബോധപൂർവം അകൽച്ച പാലിച്ചുകൊണ്ടേ ഇടതുപക്ഷത്തിന് ജനവിശ്വാസം വീണ്ടെടുത്ത് മുന്നേറാനാകൂ.
പ്രസ്‌ഥാനത്തിൽ വിശ്വാസം അർപ്പിച്ച ലക്ഷോപലക്ഷം ജനങ്ങളോട് നീതികാണിക്കാൻ കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തിന് കടമയുണ്ട്. അവരുടെ കൂറും വിശ്വാസവുമാണ് കമ്യൂണിസ്‌റ്റുകാർക്ക് വലുത്. ചീത്തപ്പണത്തിന്റെ ആജ്‌ഞാനുവർത്തികളായി മാറി അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്നവരാണ്. അവർക്ക് മാപ്പില്ലായെന്ന് പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നതായും ബിനോയ് വിശ്വം പറഞ്ഞു.
അതിനിടെ, ക്വട്ടേഷൻ ആരോപണങ്ങളിൽ പി ജയരാജന് പിന്തുണയുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്. പി ജയരാജനെതിരെയുള്ളത് വ്യാജ വർത്തകളാണെന്നും മനു തോമസിന്റേത് തെറ്റായ പ്രചാരവേലയാണെന്നും സിപിഎം വാർത്താക്കുറിപ്പിൽ ആരോപിച്ചു.
ക്വട്ടേഷൻകാരെ സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്ന പാർട്ടിയല്ല സിപിഐഎം. എന്നിട്ടും ക്വട്ടേഷൻകാരുടെ പാർട്ടിയാണെന്നും അവരെ സഹായിക്കുന്നവരാണെന്നും പ്രചരിപ്പിക്കുന്നു. സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗമായ പി ജയരാജനെതിരെ വ്യാജ വാർത്തകളാണ് ചില മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രചാരണങ്ങൾ അടിസ്‌ഥാന രഹിതമാണെന്നും സിപിഎം ചൂണ്ടിക്കാട്ടി.
Most Read| ബിഹാറിന് പ്രത്യേക പദവി വേണം; ആവശ്യം ആവർത്തിച്ച് നിതീഷ് കുമാർ