കോഴിക്കോട്: സംസ്‌ഥാനത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. മലപ്പുറം മൂന്നിയൂർ സ്വദേശിയായ അഞ്ചു വയസുകാരിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. കുട്ടി ഗുരുതരാവസ്‌ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.
കടലുണ്ടിപ്പുഴയിൽ കുളിച്ചപ്പോഴാണ് അമീബ ശരീരത്തിൽ എത്തിയതെന്നാണ് വിവരം. സമാനമായ രോഗലക്ഷണങ്ങളുമായി മറ്റു നാല് കുട്ടികൾ കൂടി മെഡിക്കൽ കോളേജിൽ ചികിൽസയിലുണ്ട്. കേരളത്തിൽ മുമ്പ് ചുരുക്കം ചിലർക്ക് മാത്രമാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ചിട്ടുള്ളത്. 2017ൽ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്താണ് മെനിഞ്ചോ എൻസെഫലൈറ്റിസ് എന്ന ഈ രോഗം ആദ്യമായി റിപ്പോർട് ചെയ്‌തത്.
വെള്ളത്തിൽ ജീവിക്കുന്ന നെയ്‌ഗ്‌ളേറിയ ഫൗളറി എന്ന അമീബയാണ് ഈ അപൂർവ്വരോഗത്തിന് കാരണം. ചെളി നിറഞ്ഞ ജലാശയങ്ങളിൽ കണ്ടുവരുന്ന നെയ്‌ഗ്‌ളേറിയ ഫൗളറി മനുഷ്യർ മുങ്ങിക്കുളിക്കുമ്പോൾ മൂക്കിലൂടെ ശിരസിൽ എത്തി തലച്ചോറിൽ അണുബാധ ഉണ്ടാക്കുന്നതാണ് മാരകമാകുന്നതെന്ന് ഡോക്‌ടർമാർ പറയുന്നു.
പനി, തലവേദന, ഛർദി, അപസ്‌മാരം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരാൻ കാരണമാകുന്നതിനാൽ അത് പൂർണമായും ഒഴിവാക്കുക. മലിനജലം കെട്ടികിടക്കുന്ന സാഹചര്യം ഒഴിവാക്കണം. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് രോഗം പടരില്ല. അസുഖം ബാധിച്ചാൽ നൂറു ശതമാനമാണ് മരണനിരക്ക്.
Most Read| സംസ്‌ഥാനത്ത് വേനൽമഴ ശക്‌തമാകും; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്