തിരുവനന്തപുരം: സംസ്‌ഥാനത്ത് കാൻസർ ചികിൽസയ്‌ക്കുള്ള മരുന്നുകൾ, അവയവം മാറ്റിവെക്കൽ ശസ്‌ത്രക്രിയകൾക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകൾ എന്നീ വിലകൂടിയ മരുന്നുകൾ ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികൾക്ക് നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്‌ഥാനത്തെ കാൻസർ മരുന്ന് വിപണിയിൽ കേരള സർക്കാർ നിർണായക ഇടപെടലാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
”800ഓളം വിവിധ മരുന്നുകൾ കമ്പനി വിലയ്‌ക്ക് തന്നെ ലഭ്യമാക്കും. കുറഞ്ഞ വിലയ്‌ക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിലൂടെ ചികിൽസാ ചിലവ് കുറയുന്നത് രോഗികൾക്ക് ആശ്വാസമാകും. വിലപിടിപ്പുള്ള മരുന്നുകൾ തുച്ഛമായ വിലയിൽ ലഭിക്കും. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിന്റെ കാരുണ്യ ഫാർമസികൾ വഴിയായിരിക്കും മരുന്നുകൾ ലഭ്യമാക്കുക. ഇതിനായി കാരുണ്യ ഫാർമസികളിൽ ‘ലാഭ രഹിത കൗണ്ടറുകൾ’ ആരംഭിക്കും. ജൂലൈ മാസത്തിൽ പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്”- മന്ത്രി അറിയിച്ചു.
നിലവിൽ സംസ്‌ഥാനത്ത് 74 കാരുണ്യ ഫാർമസികളാണ് ഉള്ളത്. ഇന്ത്യയിലെ വിവിധ ബ്രാൻഡഡ് കമ്പനികളുടെ 7000 മരുന്നുകളാണ് ഏറ്റവും വിലകുറച്ച് കാരുണ്യ ഫാർമസികൾ വഴി നൽകുന്നത്. ഇത് കൂടാതെയാണ് കാൻസറിനും അവയവം മാറ്റിവെക്കൽ ശസ്‌ത്രക്രിയകൾക്കുമുള്ള മരുന്നുകൾ പൂർണമായും ലാഭം ഒഴിവാക്കി നൽകുന്നത്. എല്ലാ ജില്ലകളിലെയും പ്രധാന കാരുണ്യ ഫാർമസികൾ വഴിയായിരിക്കും ലാഭ രഹിത കൗണ്ടറുകൾ ആരംഭിക്കുക. ഇതിനായി പ്രത്യേകം ജീവനക്കാരെയും നിയോഗിക്കും.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്