ആലപ്പുഴ: അപൂർവ രോഗമായ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം ബാധിച്ചു പത്താം ക്‌ളാസ് വിദ്യാർഥി മരിച്ചു. പാണാവള്ളി കിഴക്കേ മായിത്തറ അനിൽ കുമാറിന്റെയും ശാലിനിയുടെയും മകൻ ഗുരുദത്ത് (15) ആണ് മരിച്ചത്. കഴിഞ്ഞ ഞായർ മുതൽ ഗുരുദത്ത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. തോട്ടിൽ കുളിച്ചതിനെ തുടർന്നാണ് രോഗം ഉണ്ടായതെന്നാണ് വിവരം.
വെള്ളത്തിൽ ജീവിക്കുന്ന നെയ്‌ഗ്‌ളേറിയ ഫൗളറി എന്ന അമീബയാണ് ഈ അപൂർവ്വരോഗത്തിന് കാരണം. ചെളി നിറഞ്ഞ ജലാശയങ്ങളിൽ കണ്ടുവരുന്ന നെയ്‌ഗ്‌ളേറിയ ഫൗളറി മനുഷ്യർ മുങ്ങിക്കുളിക്കുമ്പോൾ മൂക്കിലൂടെ ശിരസിൽ എത്തി തലച്ചോറിൽ അണുബാധ ഉണ്ടാക്കുന്നതാണ് മാരകമാകുന്നതെന്ന് ഡോക്‌ടർമാർ പറഞ്ഞു. 2017ൽ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്താണ് മെനിഞ്ചോ എൻസെഫലൈറ്റിസ് എന്ന ഈ രോഗം ആദ്യമായി റിപ്പോർട് ചെയ്‌തത്. അതിനു ശേഷം ഇപ്പോഴാണ് രോഗം റിപ്പോർട് ചെയ്യുന്നത്.
പനി, തലവേദന, ഛർദി, അപസ്‌മാരം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരാൻ കാരണമാകുന്നതിനാൽ അത് പൂർണമായും ഒഴിവാക്കുക. മലിനജലം കെട്ടികിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഡിഎംഒ അറിയിച്ചു. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് രോഗം പടരില്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വ്യക്‌തമാക്കി.
Most Read: രാഹുൽ ഗാന്ധിക്ക് കനത്ത തിരിച്ചടി; വിധിയിൽ സ്‌റ്റേ ഇല്ല- അയോഗ്യത തുടരും