തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഇന്ന് ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.
മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, വയനാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. മഴയിൽ വിവിധയിടങ്ങളിൽ കനത്ത നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്യുന്നുണ്ട്. കൊല്ലം കുണ്ടറയിൽ മരങ്ങൾ കടപുഴകി വീണ് ഒട്ടേറെ വീടുകൾ തകർന്നു. നിരവധി വൈദ്യുതി പോസ്‌റ്റുകൾ ഒടിഞ്ഞു വൈദ്യുതി വിതരണം തടസപ്പെട്ടു.
ഓമശ്ശേരിയിൽ കനത്ത മഴയിൽ കിണർ താഴ്‌ന്നു. ഇടുക്കി ഏലപ്പാറ ബോണാമിയിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. മലപ്പുറം എടവണ്ണയിൽ മരം കടപുഴകി വീണ് നിലമ്പൂർ റോഡിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. മൂന്നാറിൽ മണ്ണിടിച്ചിലിനെ തുടർന്ന് മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പാംബ്ള, മലങ്കര, കല്ലാർകുട്ടി, പെരിങ്ങൽകുത്ത് ഡാമുകൾ തുറന്നു. ജലനിരപ്പ് രണ്ടു മീറ്റർ കൂടി ഉയർന്നാൽ പത്തനംതിട്ട മൂഴിയാർ അണക്കെട്ടിലെ ഷട്ടറുകൾ തുറക്കും.
തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ കടലോര/ കായലോര/ മലയോര മേഖലയിലേക്കുള്ള ആവശ്യ സർവീസുകൾ ഗതാഗതം, ക്വാറി പ്രവർത്തനം, മൈനിങ്, വിനോദസഞ്ചാരം എന്നിവ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്‌ടർ ജെറോമിക് ജോർജ് ഉത്തരവിട്ടു. പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയിലേക്കുള്ള യാത്രയും വിനോദ സഞ്ചാരങ്ങളും നിർത്തിവെച്ചിട്ടുണ്ട്.
Most Read| ജൂലിയൻ അസാൻജിനെ സ്വതന്ത്രനാക്കി യുഎസ് കോടതി; ജൻമനാട്ടിലേക്ക് മടങ്ങാം