ന്യൂഡെൽഹി: 18ആം ലോക്സഭാ സ്പീക്കറായി ഓം ബിർലയെ തിരഞ്ഞെടുത്തു. ശബ്ദ വോട്ടിന്റെ അടിസ്ഥാനത്തിലാണ് എൻഡിഎ സ്ഥാനാർഥി ഓം ബിർലയെ സ്പീക്കറായി തിരഞ്ഞെടുത്തത്. രണ്ടാം മോദി സർക്കാറിന്റെ കാലത്തും ബിർല തന്നെയായിരുന്നു സ്പീക്കർ. മുതിർന്ന കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷായിരുന്നു ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാർഥി.
ഓം ബിർലയെ സ്പീക്കറാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ച പ്രമേയം സഭ ശബ്ദ വോട്ടോടെ പാസാക്കി. പ്രതിപക്ഷം ഡിവിഷൻ (ബാലറ്റ് ഉപയോഗിച്ച് അല്ലെങ്കിൽ ഇലക്ട്രാണിക് സംവിധാനത്തിൽ രേഖപ്പെടുത്തുന്ന വോട്ട്) ആവശ്യപ്പെട്ടില്ല. ഓം ബിർലയുടെ പേര് നിർദ്ദേശിച്ച് 13 പ്രമേയങ്ങൾ ഉണ്ടായിരുന്നു. കൊടിക്കുന്നിലിന്റെ പേര് നിർദ്ദേശിച്ച് മൂന്ന് പ്രമേയങ്ങളുമെത്തി.
ഓം ബിർലയുടെ പേര് നിർദ്ദേശിച്ചുള്ള ആദ്യ പ്രമേയം പ്രധാനമന്ത്രിയുടേത് ആയിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പിന്താങ്ങി. ഈ പ്രമേയമാണ് ആദ്യം വോട്ടെടുപ്പിന് പരിഗണിച്ചത്. ആദ്യം നാമനിർദ്ദേശം ചെയ്യപ്പെട്ടയാളെ ലോക്സഭാ സ്പീക്കറാക്കണമെന്ന പ്രമേയമാണ് പ്രോം ടേം സ്പീക്കർ ആദ്യം പരിഗണിക്കുക. ആദ്യം നാമനിർദ്ദേശം നൽകിയതിനാൽ ബിർലയെ തിരഞ്ഞെടുക്കണമെന്ന പ്രമേയം ആദ്യം പരിഗണിച്ചു.
അതേസമയം, ചുമതലയേറ്റതിന് പിന്നാലെ അജണ്ടയിലില്ലാത്ത പ്രമേയം അവതരിപ്പിച്ച് ലോക്സഭയിൽ അസാധാരണ നീക്കം നടത്തിയിരിക്കുകയാണ് സ്പീക്കർ. അടിയന്തരാവസ്ഥയെ അപലപിച്ച് സ്പീക്കർ തന്നെ അവതരിപ്പിച്ച പ്രമേയത്തിൽ ഇന്ദിരാഗാന്ധിയെയും കോൺഗ്രസിനെയും പേരെടുത്ത് വിമർശിച്ചു. ഉടൻ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. അടിയന്തരാവസ്ഥയുടെ ഇരുണ്ടകാലം ഓർമിപ്പിച്ച് സ്പീക്കർ ഓം ബിർല മൗനപ്രാർഥന നടത്തിയതോടെ പ്രതിപക്ഷ ബഹളം ശക്തമാവുകയും സഭ നിർത്തിവെക്കുകയും ചെയ്തു.
ഇന്ദിരാഗാന്ധി ഭരണകാലത്ത് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയെ ഈ സഭ അപലപിക്കുന്നു എന്നതായിരുന്നു പ്രമേയം. ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമാണ് അടിയന്തരാവസ്ഥയെന്നും ഭരണഘടനയെ ചവിട്ടിമെതിക്കുന്ന സമീപനമാണ് അക്കാലത്ത് കോൺഗ്രസ് ഭരണകൂടം സ്വീകരിച്ചതെന്നും സ്പീക്കർ പറഞ്ഞു.
ഉടൻ തന്നെ കെസി വേണുഗോപാൽ ഉൾപ്പടെയുള്ള കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധവുമായി സ്പീക്കറുടെ കസേരക്കരികിലെത്തി മുദ്രാവാക്യം മുഴക്കി. എന്നാൽ, പ്രമേയ അവതരണം തുടർന്ന സ്പീക്കർ, അടിയന്തരാവസ്ഥ കാലത്ത് ജയിലിലടക്കപ്പെട്ടവരെയും മരണമടഞ്ഞവരെയും സ്മരിച്ചുകൊണ്ട് രണ്ടു മിനിറ്റ് മൗനമാചരിച്ചു. കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം തുടരുകയായിരുന്നു. ഇതോടെ സഭ നിർത്തിവെച്ചു.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ