അബുദാബി: സ്ത്രീകൾക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി യുഎഇ. ബലാൽസംഗം, ബന്ധുക്കളിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ പീഡനം എന്നിവ മൂലമുണ്ടാകുന്ന ഗർഭം അലസിപ്പിക്കേണ്ട സാഹചര്യത്തിൽ ഗർഭഛിദ്രം അനുവദനീയമാണെന്നാണ് നിയമം. യുഎഇ നിയമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ് ഈ തീരുമാനം.
നടപടി വിപ്ളവകരമായ മാറ്റമായി നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. മെഡിക്കൽ ബാധ്യതാ നിയമവുമായി ബന്ധപ്പെട്ട 2024-ലെ മന്ത്രിസഭാ പ്രമേയം (44) നിബന്ധനകൾക്ക് അനുസൃതമായി ഗർഭഛിദ്രം അനുവദനീയമാണെന്ന് പ്രസ്താവിക്കുന്നു. ഒരു സ്ത്രീയുടെ ഇഷ്ടത്തിന് വിരുദ്ധമായോ അവളുടെ സമ്മതമില്ലാതെയോ ഉള്ള ലൈംഗിക ബന്ധത്തിന്റെ ഫലമായാണ് ഗർഭമുണ്ടായത്, അല്ലെങ്കിൽ ഉത്തരവാദി സ്ത്രീയുടെ ബന്ധുക്കളിൽ ആരെങ്കിലും ആണെങ്കിലുമാണ് ഗർഭഛിദ്രം അനുവദിക്കുക.
ബലാൽസംഗം നടന്നെങ്കിൽ ഉടൻ അധികൃതരെ അറിയിക്കുകയും പിന്നീട് പബ്ളിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക റിപ്പോർട് വഴി തെളിയിക്കുകയും വേണം. ഗർഭഛിദ്രം നടക്കുമ്പോൾ ഭ്രൂണത്തിന് 120 ദിവസത്തിൽ താഴെ വളർച്ച മാത്രമേ പാടുള്ളൂ എന്നും പ്രസ്താവനയിൽ പറയുന്നു. ഗർഭഛിദ്രം നടത്താൻ കുറഞ്ഞത് ഒരു വർഷമെങ്കിലും യുഎഇയിൽ താമസിച്ചവർക്ക് മാത്രമേ നിയമം ബാധകമാവുകയുള്ളൂ.
കർശന നിബന്ധനകൾ
യുഎഇയിൽ അനുവദനീയമായ ഗർഭഛിദ്രം സംബന്ധിച്ച കേസുകൾ നിർവചിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഈ മാസം ആദ്യം ആരോഗ്യ- പ്രതിരോധ മന്ത്രാലയം പുതിയ പ്രോട്ടോകോളുകൾ പുറപ്പെടുവിച്ചിരുന്നു. ആരോഗ്യമന്ത്രിയോ എമിറേറ്റ് ഹെൽത്ത് അതോറിറ്റി തലവനോ രൂപീകരിക്കുന്ന സമിതിയാണ് ഗർഭഛിദ്ര അഭ്യർഥനകൾ തീരുമാനിക്കേണ്ടതെന്ന് പുതിയ നിയന്ത്രണങ്ങൾ അനുശാസിക്കുന്നു.
കമ്മിറ്റിയിൽ മൂന്ന് ഡോക്ടർമാർ ഉൾപ്പെടണം. ലൈസൻസുള്ള ഒരു ആരോഗ്യ കേന്ദ്രത്തിൽ ഗർഭഛിദ്രം നടത്തണമെന്നും ഇത് ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ സങ്കീർണതകൾ ഇല്ലാത്തതായിരിക്കണമെന്നും അനുശാസിക്കുന്നു. ഗർഭിണിയായ സ്ത്രീയുടെ ജീവൻ അപകടത്തിലാകാതിരിക്കാനാണ് ഈ നിബന്ധനകൾ. കൂടാതെ, നടപടി ക്രമത്തിന് മുൻപും ശേഷവും സ്ത്രീകൾ കൗൺസിലിങ്ങിന് വിധേയമാകണം.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!