തിരുവനന്തപുരം: ഉഷ്‌ണതരംഗവും വേനൽമഴയും കാരണം വിവിധതരം പകർച്ചവ്യാധികൾ വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ജൂലൈയിൽ ഡെങ്കിപ്പനി കേസുകൾ കൂടാൻ സാധ്യതയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വ്യാപനം തടയാനായി ആരോഗ്യവകുപ്പ് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.
എല്ലാവരും വ്യക്‌തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. വരാൻ പോകുന്നത് മഴക്കാലമായതിനാൽ വെള്ളം കെട്ടി നിൽക്കുന്ന അവസ്‌ഥ ഒഴിവാക്കണം. കൊതുകുകൾ പെരുകുന്നത് തടയണം. കിണറുകളും മറ്റ് കുടിവെള്ള സ്രോതസുകളും യഥാക്രമം വൃത്തിയായി സൂക്ഷിക്കണം. മലിനജലം ഒഴുകുന്നത് തടയണം. കുടിക്കുന്നത് ശുദ്ധജലമെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു.
2013ലും 2017ലും ഡെങ്കിപ്പനി കേസുകളിൽ വലിയ വ്യാപനമുണ്ടായി. 2023ൽ സമാനമായ വ്യാപനം പ്രതീക്ഷിച്ചുവെങ്കിലും തടയാനായി. ജനുവരിയിൽ തന്നെ ആരോഗ്യവകുപ്പ് ആരോഗ്യ ജാഗ്രതാ കലണ്ടർ പുറത്തിറക്കിയിരുന്നു. ഈ വർഷം ഡെങ്കിപ്പനി കേസുകളുടെ വ്യാപനത്തിന് സാധ്യതയുണ്ടെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. അതിന്റെ അടിസ്‌ഥാനത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനുള്ള യോഗം നടത്തിയെന്നും വീണാ ജോർജ് പറഞ്ഞു.
Most Read| മോശം കാലാവസ്‌ഥ; കേരളാ തീരത്ത് മൽസ്യബന്ധനത്തിന് വിലക്ക്