തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖം രാഷ്‌ട്രത്തിനായി സമർപ്പിച്ചത്. പോർട്ട് ഓപ്പറേഷൻ സെന്റർ നടന്നുകണ്ട ശേഷം 11 മണിയോടെയാണ് പ്രധാനമന്ത്രി ഉൽഘാടന വേദിയിലെത്തിയത്.
ഒരിക്കൽ കൂടി ശ്രീ അനന്തപത്‌മനാഭന്റെ മണ്ണിലേക്ക് വരാൻ സാധിച്ചതിൽ എനിക്ക് സന്തോഷമുണ്ടെന്ന് മലയാളത്തിൽ പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. വിഴിഞ്ഞം പുതുതലമുറ വികസനത്തിന്റെ മാതൃകയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആദിശങ്കരാചാര്യ ജയന്തി ആണിന്ന്. മൂന്നുവർഷം മുൻപ് അദ്ദേഹത്തിന്റെ ജൻമസ്‌ഥലം സന്ദർശിക്കാൻ കഴിഞ്ഞിരുന്നു. കേരളത്തിൽ നിന്ന് പുറപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ മഠങ്ങൾ സ്‌ഥാപിച്ച് രാഷ്‌ട്രീയ ചൈതന്യം നിറയ്‌ക്കാൻ ശ്രമിച്ചു. ഈ ചരിത്രനിമിഷത്തിൽ അദ്ദേഹത്തിന് മുന്നിൽ ശിരസ് നമിക്കുന്നു.
കേരളത്തിൽ ഒരുഭാഗത്ത് വിശാലസാധ്യതകളുള്ള സമുദ്രം. മറുഭാഗത്ത് പ്രകൃതിരമണീയമായ പ്രദേശങ്ങൾ. ഇതിനിടയിലാണ് വികസനത്തിന്റെ മാതൃകയായി വിഴിഞ്ഞം തുറമുഖം സ്‌ഥിതി ചെയ്യുന്നത്. 8800 കോടി രൂപ ചിലവിട്ടാണ് തുറമുഖം നിർമിക്കുന്നത്. ഇതുവരെ 75 ശതമാനത്തിലധികം ട്രാൻഷിപ്പ്‌മെന്റ് രാജ്യത്തിന് പുറത്തുള്ള തുറമുഖങ്ങളിലാണ് നടന്നിരുന്നത്. ഇതിന് മാറ്റം വരികയാണ്.
പുറത്തേക്ക് ഒഴുകിയിരുന്ന പണം കേരളത്തിനും രാജ്യത്തിനും ജനങ്ങൾക്കും സാമ്പത്തിക സുസ്‌ഥിരത കെട്ടിപ്പടുക്കുന്നതിന് സഹായകമാകും. സമുദ്രവ്യാപാരത്തിൽ കേരളത്തിന്റെ പങ്ക് മുൻപ് ഏറെ വലുതായിരുന്നു. അറബിക്കടലിലൂടെ വ്യാപാരത്തിനായി മറ്റു രാജ്യങ്ങളിലേക്ക് ആളുകൾ പോയിരുന്നു. ഈ ചാനൽ വീണ്ടും ശക്‌തിപ്പെടുത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.
ഇത്രയും വലിയ തുറമുഖം അദാനി ഇവിടെ നിർമിച്ചുവെന്ന് ഗുജറാത്തിലെ ആളുകൾ അറിഞ്ഞാൽ അവർക്ക് ദേഷ്യം വരാൻ സാധ്യതയുണ്ട്. അവിടെ ഇതുവരെ ഇത്രയും വലിയ തുറമുഖം ഉണ്ടാക്കാൻ അദാനിക്ക് കഴിഞ്ഞിട്ടില്ലെന്നും ഒരു ചിരിയോടെ മോദി കൂട്ടിച്ചേർത്തു.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദാരാഞ്‌ജലി അർപ്പിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷ പ്രസംഗം ആരംഭിച്ചത്. നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവുമാണ് ഇത്തരം പദ്ധതികൾ നടപ്പാക്കാൻ കരുത്താകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നാം മിലേനിയത്തിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണ് വിഴിഞ്ഞം കമ്മീഷനിങ്ങിലൂടെ നടക്കുന്നതെന്നും ആദ്ദേഹം പറഞ്ഞു.
അങ്ങനെ നമ്മൾ അതും നേടിയെടുത്തു. ഇത് അഭിമാന നിമിഷമാണ്. നമ്മുടെ രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി വിഴിഞ്ഞം മാറും. പൂർത്തിയാക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി. നല്ല രീതിയിൽ സഹകരണം നൽകിയ അദാനി ഗ്രൂപ്പിന് പ്രത്യേകം നന്ദിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ ഇഛാശക്‌തിയും നിശ്‌ചയദാർഢ്യവുമാണ് വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കിയത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്‌ഥാനത്തിന്റെ മുൻകൈയിൽ ഒരു തുറമുഖത്തിന്റെ നിർമാണം നടക്കുന്നത്. ചിലവിന്റെ ഏറിയ ഭാഗവും കേരളമാണ് വഹിക്കുന്നത്. 5686 കോടിയിൽ 5370.86 കേരളം വഹിച്ചു. ബാക്കി 2497 കോടി അദാനി ഗ്രൂപ്പാണ് വഹിക്കുന്നത്.
8687 കോടിയാണ് അകെ ചിലവ്. 818 കോടിയുടെ വിജിഎഫ് കേന്ദ്രം നൽകും. പദ്ധതി രൂപപ്പെടുത്തിയതും നടപ്പാക്കിയതും എൽഡിഎഫ് സർക്കാരാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. തുറമുഖത്തിന്റെ ശിൽപ്പി എന്നും കാലം കരുതിവെച്ച കർമയോഗി എന്നും പുകഴ്‌ത്തിയാണ് മുഖ്യമന്ത്രിയെ മന്ത്രി വിഎൻ വാസവൻ സ്വാഗതം ചെയ്‌തത്.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രിമാരായ വിഎൻ വാസവൻ, വി ശിവൻകുട്ടി, ജിആർ അനിൽ, സജി ചെറിയാൻ, എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ്, എഎ റഹിം, എം വിൻസന്റ് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ഗൗതം അദാനി, കരൺ അദാനി, ബിജെപി സംസ്‌ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ എന്നിവരും വേദിയിലുണ്ട്.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’